ഇതൊന്നും കാണുന്നില്ലെങ്കില്‍ പാക് സൈന്യം ഇന്ത്യയില്‍ കയറിയിറങ്ങും - അതിര്‍ത്തിയില്‍ സംഭവിക്കുന്നതെന്ത് ?

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (20:16 IST)
ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിലപാട് കടുപ്പിച്ചും പ്രകോപനം തുടര്‍ന്നും പാകിസ്ഥാന്‍. രാജസ്ഥാനിലെ ഇന്ത്യ പാക് അതിർത്തിക്കു സമീപം പാക് കരസേനയും വ്യോമസേനയും സംയുക്തമായി സൈനിക അഭ്യാസം തുടങ്ങിയതായിട്ടാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

പാക് സര്‍ക്കാരിന്റെയും സൈനിക തലവന്റെയും നേരിട്ടുള്ള ഇടപെടലോടെയാണ് രാജ്യാന്തര അതിർത്തിയിൽനിന്നും 20 കിലോമീറ്റർ മാറി പാകിസ്ഥാന്‍ സൈനിക അഭ്യാസം നടത്തുന്നത്.

ഏറ്റവും വലിയ സൈനിക അഭ്യാസമാണ് ഇപ്പോൾ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്നത്. സെപ്റ്റംബർ 22 ന് തുടങ്ങിയ അഭ്യാസപ്രകടനങ്ങൾ ഒക്ടോബർ അവസാനംവരെ നീണ്ടുനിൽക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എല്ലാവിധ സൈനിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പാക് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ അഭ്യാസം നടത്തുന്നത്. വ്യോമസേനയും കരസേനയും സംയുക്‍തമായിട്ടാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്.

15,000 സൈനികരും 300 വ്യോമസേനാ ഉദ്യോഗസ്ഥരും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൂടാതെ ആയുധങ്ങളുടെ പരീക്ഷണവും യുദ്ധവിമാനങ്ങളുടെയും ടാങ്കുകളുടെയും പീരങ്കികളുടെയും അഭ്യാസവും  നടക്കുന്നുണ്ട്.

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ബി എസ് എഫ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ നിയോഗിക്കുന്ന കാര്യം ഇന്ത്യ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്.

വെബ്ദുനിയ വായിക്കുക