ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഇത്രയല്ല ! റിപ്പോര്‍ട്ട് ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കുമെന്ന് പഠനം

ശനി, 8 ജനുവരി 2022 (08:15 IST)
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ലക്ഷത്തോളം ആയിരിക്കാമെന്ന് പഠനം. ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്തതിനെക്കാള്‍ ആറോ ഏഴോ ഇരട്ടിവരെ മരണം ഇന്ത്യയിലുണ്ടായിരിക്കാമെന്ന് സര്‍ക്കാര്‍, സ്വതന്ത്ര വൃത്തങ്ങളെ അധികരിച്ച് നടത്തിയ പഠനം പറയുന്നു. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. 2020 മാര്‍ച്ചുമുതല്‍ 2021 ജൂലായ് വരെ രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടത്തിയ പഠനത്തില്‍ 1,37,289 പേര്‍ പങ്കെടുത്തു. ഈ കാലയളവില്‍ രാജ്യത്ത് 32 ലക്ഷം മരണങ്ങളുണ്ടായെന്നും അതില്‍ 27 ലക്ഷവും കഴിഞ്ഞവര്‍ഷം എപ്രില്‍-മേയ് മാസങ്ങളിലാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 29 ശതമാനവും കോവിഡ് കാരണമാണെന്ന് സംഘം കണ്ടെത്തി.
 
കോവിഡിനുമുമ്പത്തെക്കാള്‍ 27 ശതമാനം കൂടുതലാണ് കോവിഡിനുശേഷം രാജ്യത്തുണ്ടായ മരണങ്ങള്‍. ഇവരില്‍പലരും കോവിഡ് കാരണമുണ്ടായ മറ്റ് ആരോഗ്യപ്രശ്‌നങ്ങളാലാണ് മരിച്ചത്. ഔദ്യോഗിക കണക്കുപ്രകാരം വെള്ളിയാഴ്ചവരെ രാജ്യത്ത് 4.83 ലക്ഷം പേര്‍ മരിച്ചു. എന്നാല്‍, യഥാര്‍ഥത്തില്‍ മരണസംഖ്യ ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍