കര്‍ണ്ണാടകയിലും നിതാഖാത്; ജോലി ഇനി കര്‍ണ്ണാടകക്കാര്‍ക്കു മാത്രം!

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:03 IST)
ഗള്‍ഫ് മേഖലകളില്‍ സ്വദേശീ വല്‍ക്കരണം വന്നതൊടെ ജോലിപോയി മടങ്ങി വന്ന മറുനാടന്‍ മലയാളികളുടെ വാര്‍ത്തകള്‍ നമ്മള്‍ കഴിഞ്ഞ കുറേ മാസങ്ങള്‍ക്കുമുമ്പേ വായിച്ചതാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഏതു പൌരനും ഇന്ത്യയിലെവിടേയും പോയി ജോലി ചെയ്യാന്‍ അനുവാദമുണ്ടെന്നാണ് വയ്പ്പ്.

എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. കാരണം ബാംഗ്ലൂരില്‍ സ്വകാര്യമേഖലയിലെ നിശ്ചിത വിഭാഗങ്ങളിലെ ജോലികള്‍ കന്നടക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യാന്‍ കര്‍ണ്ണാടക സര്‍ക്കാസ്ര് തീരുമാനിച്ചു കഴിഞ്ഞു. ഇടത്തരം ജോലികളില്‍ 70 ശതമാനവും, ക്ലീനര്‍, ഡ്രൈവര്‍ തസ്തികകളില്‍ 100 ശതമാനവുമാണ് കര്‍ണ്ണാടകക്കാര്‍ക്ക് വേണ്ടി മാറ്റി വയ്ക്കുന്നത്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗള്‍ഫില്‍ നടപ്പിലാക്കിയ നിതാഖാത് പോലെയാണ് കര്‍ണ്ണാടക സര്‍ക്കാരും നാപടി എടുക്കാന്‍ പോകുന്നത്. നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് ഡി വിഭാഗത്തില്‍ ഡ്രൈവര്‍മാരും, ക്ലീനര്‍മാരുമായി ജോലി ഇനി കന്നടക്കാര്‍ക്ക് മാത്രമായിരിക്കും.

അഡ്മിനിസ്‌ട്രേറ്റീവ്, എക്‌സിക്യുട്ടീവ് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലെ ജോലിക്കാരില്‍ 70 ശതമാനവും കന്നടക്കാര്‍ക്കായി നീക്കിവെക്കാനാണ് നയം നിര്‍ദേശിക്കുന്നത്. നഗരത്തില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും അന്യസംസ്ഥാനക്കാരായതിനാലാണ് സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.

വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ ജോലികളിലാണ് കേരളം ഉള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ ജോലിചെയ്യുന്നത്. ഈ വിഭാഗങ്ങളില്‍ സംവരണം ബാധകമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ ഈ ജോലികളിലേക്കും സംവരണം വ്യാപിപ്പിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക