പതിനെട്ട് വര്‍ഷം ആ വീട്ടില്‍ ജോലി ചെയ്‌തു, ഇതാണോ ആമീറിന്റെ സ്‌നേഹമെന്ന് പാചകക്കാരിയുടെ അമ്മ

ബുധന്‍, 30 നവം‌ബര്‍ 2016 (15:44 IST)
സംവിധായികയും ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ ഭാര്യയുമായ കിരൺ റാവുവിന്റെ 80 ലക്ഷം രൂപ വിലമതിക്കുന്ന ആഭരങ്ങൾ മോഷണം പോയ സംഭവത്തില്‍ വീട്ടിലെ പാചകക്കാരിയെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്ത സംഭവം കൂടുതല്‍ വിവാദമാകുന്നു.

വര്‍ഷങ്ങളായി അമീറിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഫര്‍സാന ഷെയ്‌ക്കിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്‌റ്റഡിയില്‍ എടുത്തതാണ് വാര്‍ത്തയെ ചൂട് പിടിപ്പിച്ചിരിക്കുന്നത്. പതിനെട്ട് വര്‍ഷങ്ങളായി തന്റെ മകള്‍ ആമീറിന്റെ കുടുംബത്തോടൊപ്പം ഉണ്ടെന്നും അവര്‍ ഒരിക്കലും ഇത്തരത്തിലുള്ള വിശ്വാസ വഞ്ചന ചെയ്യില്ലെന്നും ഫര്‍സാനയുടെ അമ്മ കേസര്‍ ബീഗം 'മിഡ് ഡേ'യോട് പറഞ്ഞതോടെയാണ് സംഭവം വലിയ വാര്‍ത്തയായി മാറിയിരിക്കുന്നത്.

മോള്‍ക്ക് സ്വന്തം കുടുംബത്തേക്കാള്‍ വലുത് ആമീറിന്റെ വീട്ടിലെ കാര്യങ്ങളായിരുന്നു. റമദാന്‍ മാസങ്ങളില്‍ പോലും വീട്ടില്‍ എത്താന്‍ താല്‍പ്പര്യമില്ലാത്ത മകളെ അവിടെ ചെന്നാണ് വീട്ടുകാര്‍ കണ്ടിരുന്നത്. പാചകം ഏറെ ഇഷ്‌ടമായിരുന്ന മോള്‍ക്ക് ആമീറിന്റെ ആഹാര രീതിയും ഇഷ്‌ടമുള്ള ഭക്ഷണം എന്തൊക്കെയെന്നും വ്യക്തമായി അറിയാമായിരുന്നുവെന്നും കേസര്‍ ബീഗം പറഞ്ഞു.

ആമീര്‍ ഞങ്ങളെ വലിയ സ്‌നേഹത്തോടെയാണ് എന്നും കണ്ടിരുന്നത്. അമീറും കുടുംബവും വിദേശയാത്രയ്‌ക്ക് പോകുമ്പോള്‍ പോലും ഫര്‍സാന അവര്‍ക്കൊപ്പം പോയിരുന്നു. പതിനെട്ട് വര്‍ഷമായി ആ വീട്ടില്‍ ജോലി ചെയ്‌തിരുന്ന തന്റെ മകള്‍ ഒരിക്കലും വിശ്വാസ വഞ്ചന ചെയ്യില്ല. മോഷണത്തെ തുടര്‍ന്ന് പൊലീസ് ഞങ്ങളെ സംശയിച്ചപ്പോള്‍ ഹൃദയം തകര്‍ന്നു പോയെന്നും കേസര്‍ ബീഗം വ്യക്തമാക്കുന്നു.

ഫര്‍സാനയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് അന്വേഷണത്തിന്റെ ഭാമായി വീട്ടിലെത്തിയ പൊലീസ് അടുക്കളയിലെ പാത്രങ്ങള്‍ക്കിടെയില്‍ പോലും തിരച്ചില്‍ നടത്തി. ഇതൊന്നും സഹിക്കാന്‍ സാധിക്കുന്നില്ലെന്നും കേസര്‍ ബീഗം പറഞ്ഞു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന 80 ലക്ഷം രൂപ വിലമതിക്കുന്ന മോതിരവും ഡയമണ്ട് നെക്ലേസുമാണ് നഷ്ടപ്പെട്ടത്. മുംബൈയിലെ വസതിയിൽ നിന്നാണ് മോഷണം പോയതെന്നു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട്ടു ജോലിക്കാരെയും സംശയമുള്ളവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഫര്‍സാന ഷെയ്‌ക്കിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

വെബ്ദുനിയ വായിക്കുക