ഭൂകമ്പം: ഇന്ത്യയില്‍ 72 പേര്‍ മരിച്ചു

ചൊവ്വ, 28 ഏപ്രില്‍ 2015 (08:52 IST)
ഇന്ത്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി. ബിഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ എന്നീ സംസ്ഥാനങ്ങളിലായാണ് ഇത്രയും പേര്‍ മരിച്ചത്. ഉത്തരേന്ത്യയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പരുക്കേറ്റ് 288 ഓളം പേര്‍ ചികിത്സയിലാണ്. നേപ്പാളില്‍ നിന്ന് ഇതുവരെ 2800 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.
 
ഇതിനിടെ, നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് എവറസ്റ്റിലുണ്ടായ ഹിമപാതത്തില്‍ ഇന്ത്യന്‍ പര്‍വ്വതാരോഹക സംഘത്തിലെ അംഗം രേണു ഫോത്തേദാര്‍ മരിച്ചു. ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ ഇപ്പോഴും പല പ്രദേശങ്ങളിലായി കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം.
 
അതേസമയം, നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 3700ല്‍ അധികം പേര്‍ നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, മരണം 6000 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 8000ത്തോളം പേര്‍ക്ക് ഭൂകമ്പത്തില്‍ പരുക്കേറ്റിട്ടുണ്ട്. 
 
50 ടണ്‍ കുടിവെള്ളവും 25 ടണ്‍ ഭക്ഷണവും രണ്ടു ടണ്‍ മരുന്നു ഇതിനകം ഇന്ത്യ നേപ്പാളില്‍ എത്തിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും ഡോക്ടര്‍മാരും മികച്ച പ്രകടനമാണ് നടത്തുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൂടുതല്‍ എഞ്ചിനീയര്‍മാരെയും ദുരന്തനിവാരണ സേനാംഗങ്ങളെയും കാഠ്മണ്ഡുവില്‍ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റ്‌റിനെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക