ബാബറി മസ്ജിദ്: ‘കോണ്‍ഗ്രസും ഉത്തരവാദികള്‍’

ശനി, 18 ഏപ്രില്‍ 2009 (19:05 IST)
ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപിക്കൊപ്പം തന്നെ കോണ്‍ഗ്രസും കുറ്റക്കാരാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ശനിയാഴ്ച പറഞ്ഞു. കോണ്‍ഗ്രസ് മസ്ജിദിന് മതിയായ സംരക്ഷണം നല്‍കാന്‍ പരാജപ്പെട്ടു എന്നാണ് ലാലുവിന്‍റെ ആരോപണം.

പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മസ്ജിദ് തകര്‍ത്തതില്‍ ബിജെപിയെയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അദ്വാനിയെയും കുറ്റപ്പെടുത്തിയ ശേഷമാണ് കോണ്‍ഗ്രസിനും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്ന് ലാലു പറഞ്ഞത്. കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു എങ്കില്‍ ഇത് തടയാമായിരുന്നു എന്നും ലാലു വിശദീകരിച്ചു.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ബിജെപിയും പ്രധാനമന്ത്രി ആവാന്‍ ആഗ്രഹിക്കുന്ന അതിന്‍റെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും ആണ് ഉത്തരവാദികള്‍. അതേസമയം, മസ്ജിദിന് സംരക്ഷണം നല്‍കാന്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആവില്ല, ലാലു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസിനും പങ്കുണ്ടെന്ന് വെള്ളിയാഴ്ച ദര്‍ഭംഗ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും ലാലു പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക