പഞ്ചാബും ഹരിയാനയും ആളിക്കത്തിച്ച് ഗുര്‍മീതിന്റെ അനുയായികള്‍, ആയിരത്തിലധികം ആളുകള്‍ക്ക് പരുക്ക്

ശനി, 26 ഓഗസ്റ്റ് 2017 (08:25 IST)
ബലാത്സംഗ കേസില്‍ ദേര സച്ച തലവന്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ആള്‍ദൈവത്തിന്റെ അനുയായികള്‍ പഞ്ചാബിലും ഹരിയാനയിലും ആക്രമം അഴിച്ചുവിട്ടു. കലാപഭൂമിയായി മാറിയിരിക്കുകയാണ് ഇരു സംസ്ഥാനങ്ങളും. ഇരു സംസ്ഥാനങ്ങളിലുമായി കൊല്ലപ്പെട്ടത് 32ലധികം ആളുകളാണ്. ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. 
 
വാഹനങ്ങള്‍ കത്തിക്കുകയും പൊലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവയ്ക്ക് തീയിടുകയും ചെയ്ത് കലാപം കത്തിക്കുകയാണ് അനുയായികള്‍. ഹരിയാനയില്‍ നിന്നും സംഘര്‍ഷം രാജസ്ഥാനിലേക്കും ഉത്തര്‍പ്രദേശിലേക്കും ന്യൂഡല്‍ഹിയിലേക്കും വ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷം കനത്തതോടെ 11 ജില്ലകളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. 
 
ശനിയാഴ്ച പഞ്ചാബ്, ഹരിയാന വഴിയുളള 250 ഓളം തീവണ്ടികള്‍ റദ്ദാക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കലാപം അഴിച്ചുവിടുമെന്ന് ഭീഷണി ഉണ്ടായെങ്കിലും ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാരിനും സുരക്ഷാ സേനയ്ക്കും സാധിച്ചില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍