ജൂലൈ അഞ്ച്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

രേണുക വേണു

വ്യാഴം, 4 ജൂലൈ 2024 (17:10 IST)
ജൂലൈ 5 ബഷീര്‍ ഓര്‍മ ദിനം

2024 ജൂലൈ അഞ്ച്, വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 30 വര്‍ഷം. 1994 ജൂലൈ അഞ്ചിനാണ് ബഷീര്‍ വിടവാങ്ങിയത്. കഥകളുടെ സുല്‍ത്താന്‍ എന്നാണ് ബഷീര്‍ അറിയപ്പെടുന്നത്. 
 
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീര്‍ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം. 50-ാം വയസ്സിലാണ് ബഷീര്‍ വിവാഹിതനായത്. ഫാത്തിമ ബീവിയാണ് ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കള്‍. 
 
ബഷീറിന്റെ പ്രധാന കൃതികള്‍
 
നോവല്‍ : ബാല്യകാല സഖി ( 1944), പാത്തുമ്മയുടെ ആട് ( 1959), ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് (1951), മാന്ത്രികപ്പൂച്ച (1968), താരാസ്പെഷ്യല്‍സ് (1968), പ്രേമ ലേഖനം (1943), ജീവിതനിഴല്‍പ്പാടുകള്‍ (1954), ആനവാരിയും പൊന്‍കുരിശും (1953), സ്ഥലത്തെ പ്രധാന ദിവ്യന്‍ (1951), മുച്ചീട്ടുകളിക്കാരന്റെ മകള്‍ (1951) മരണത്തിന്റെ നിഴലില്‍ (1951) ശബ്ദങ്ങള്‍ (1947) മതിലുകള്‍ (1965)
 
കഥകള്‍ : ആനപ്പൂട (1975), ജന്മദിനം (1945), വിശപ്പ് (1954) വിശ്വവിഖ്യാതമായ മൂക്ക് (1954), ഓര്‍മ്മക്കുറിപ്പ് (1946), പാവപ്പെട്ടവരുടെ വേശ്യ (1952), ഒരു ഭഗവദ് ഗീതയും കുറെ മുലകളും (1967), ഭൂമിയുടെ അവകാശികള്‍ (1977), ചിരിക്കുന്ന മരപ്പാവ (1975), വിഡ്ഢികളുടെ സ്വര്‍ഗം (1948), യാ ഇലാഹി പ്രേം പാറ്റ (മരണാനന്തരം 2000)
 
ലേഖനങ്ങള്‍ : അനര്‍ഘ നിമിഷം (1946), സ്മരണകള്‍ എം.പി.പോള്‍ (1991), ഓര്‍മ്മയുടെ അറകള്‍ (1973), ഡി.സി.യും ഒരു ഉണ്ടക്രിസ്ത്യാനിയും, അനുരാഗത്തിന്റെ ദിനങ്ങള്‍ (1983)
 
പലവക : ശിങ്കിടിമുങ്കന്‍ (1991), നേരും നുണയും (1969), ചേവിയോര്‍ക്കുക അന്തിമകാഹളം (1992), ഭാര്‍ഗ്ഗവീ നിലയം ( തിരക്കഥ, 1985), കഥാബീജം (നാടകം 1945)
 
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന് എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയും നാഷണല്‍ ബുക്ക് ട്രസ്റ്റുമാണ് പ്രസാധകര്‍.
 
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ കൃതികള്‍ ഡോ.റൊണാള്‍ഡ് ആഷര്‍ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്തു സ്‌കോട്ട്ലാന്‍ഡിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികള്‍ ഓറിയന്റ് ലോങ് മാന്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു.
 
മതിലുകള്‍ അതേ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കി. എം.എ.റഹ്‌മാന്‍ 'ബഷീര്‍ ദ മാന്‍' എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു.
 
ഡി.സി. ബുക്സ് 1992 ല്‍ ബഷീര്‍ സമ്പൂര്‍ണകൃതികള്‍ പ്രസദ്ധീകരിച്ചു-അത്യപൂര്‍വ്വമായ ചിത്രങ്ങളോടൊപ്പം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍