വിപ്ലവത്തീയിന് എണ്ണ പകരാന്‍ ചെ വീണ്ടും!

വ്യാഴം, 16 ജൂണ്‍ 2011 (12:33 IST)
PRO
PRO
ലോകമെമ്പാടുമുള്ള അധിനിവേശ ശക്തികള്‍ക്കെതിരെ വിയോജന ശബ്ദമുയര്‍ത്തുന്നവരുടെ ചിന്തകള്‍ക്ക് ശക്തി പകരാന്‍ വിപ്ലവ നായകന്റെ ചിന്തകളെത്തിയിരിക്കുന്നു. വിപ്ലവ സ്വപ്നങ്ങള്‍ക്ക് മൂര്‍ത്ത രൂപം നല്‍കിയ, അടിമത്വത്തിനെതിരെ ഇടതടവില്ലാതെ കലഹിച്ച ഏണസ്റ്റോ ചെഗുവേരയുടെ ഒളിപ്പോര്‍ ഡയറികളാണ് ക്യൂബ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയൊടൊത്ത് അദ്ദേഹം നടത്തിയ ഒളിപ്പോരുകളാണ് പുസ്തകരൂപത്തില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

'ഒരു പോരാളിയുടെ ഡയറി' എന്ന പേരിലാണ് ഡയറി പൊതുജനങ്ങളിലേക്ക് എത്തുന്നത്. 1956 മുതല്‍ 1958 വരെയുള്ള പോരാട്ടങ്ങളിലൂടെ എങ്ങനെ ഫിദല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയെന്നതാണ് ഡയറി പ്രതിപാദിക്കുന്നത്. ചെഗുവേരയുടെ എണ്‍പത്തിമൂന്നാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ക്യൂബന്‍ സര്‍ക്കാര്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന ‘ചെഗുവേര പഠന കേന്ദ്ര’മാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെഗുവേരയുടെ ഭാര്യയായ അലീഡ മാര്‍ച്ചാണ് ഈ പഠന കേന്ദ്രത്തിന്റെ അധ്യക്ഷ, അലീഡ തന്നെയാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നതും.

മെക്സിക്കോയില്‍ ആയിരിക്കുമ്പോള്‍ 1956-ലാണ് ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ‘ജൂലൈ 26’-ലെ മുന്നേറ്റ സേനയില്‍ ചെഗുവേര ചേരുന്നത്. തുടര്‍ന്ന് 1956-ല്‍ ഏകാധിപതിയായ ജനറല്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയെ ക്യൂബയില്‍ നിന്ന് നിഷ്കാസനം ചെയ്യുക എന്ന ലക്‍ഷ്യത്തോടെ പായ്ക്കപ്പലില്‍ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

വിപ്ലവഭേരിക്കു ശേഷം, “സുപ്രീം പ്രോസിക്യൂട്ടര്‍” എന്ന പദവിയില്‍ നിയമിതനായ ചെഗുവേരയായിരുന്നു മുന്‍ഭരണകാലത്തെ യുദ്ധകുറ്റവാളികളെ വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. വിപ്ലവം വ്യാപിപ്പിക്കുന്നതിനായി ചെഗുവേര 1965-ല്‍ കോംഗോയിലേക്കും തുടര്‍ന്ന് ബൊളീവിയയിലേക്കും യാത്ര തിരിച്ചു. എന്നാല്‍ ബൊളീവിയയില്‍ സിഐഐയുടേയും അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9-നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വിചാരണ കൂടാതെ വധിക്കുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ ചെഗുവേരയ്ക്ക് 39 വയസായിരുന്നു.

വെബ്ദുനിയ വായിക്കുക