അല്‍പം കൃഷിസ്ഥലം പാട്ടത്തിനുകിട്ടിയ ഒരു ചെറിയ കൃഷിക്കാരന്‍ മാത്രമാണ്‌ ഞാന്‍: എം ടി

തിങ്കള്‍, 15 ജൂലൈ 2013 (21:46 IST)
ജ്ഞാനപീഠപുരസ്കാരം സ്വീകരിച്ചുകൊണ്ട് എം ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രഭാഷണം പൂര്‍ണരൂപത്തില്‍ പുനഃപ്രസിദ്ധീകരിക്കുന്നു:

പ്രഖ്യാതമായ ഈ പുരസ്കാരത്തിന്‌ ഈ വര്‍ഷം എന്നെ തിരഞ്ഞെടുത്ത ഭാരതീയ ജ്ഞാനപീഠത്തിന്‍റെ ഭാരവാഹികളോട്‌ എന്‍റെ ആത്മാര്‍ത്ഥമായ കൃതജ്ഞത ആദ്യമേ രേഖപ്പെടുത്തിക്കൊള്ളട്ടെ.

ആദ്യത്തെ ജ്ഞാനപീഠപുരസ്കാരത്തിന്‌ അര്‍ഹനായത്‌ എന്‍റെ ഭാഷയിലെ മണ്‍മറഞ്ഞ മഹാകവി ജി ശങ്കരക്കുറുപ്പാണ്‌. കുട്ടിക്കാലംതൊട്ട്‌ എനിക്കാരാധന തോന്നിയ ആദ്ദേഹത്തിന്‌ എന്നും പുത്രനിര്‍വ്വിശേഷമായ വാത്സല്യം എന്നോടു തോന്നിയിരുന്നു. സമ്മാനത്തുകയില്‍നിന്ന്‌ അദ്ദേഹം നീക്കിവച്ച സംഖ്യകൊണ്ട്‌ ആരംഭിച്ച ട്രസ്റ്റിന്‍റെ ഓടക്കുഴല്‍ അവാര്‍ഡാണ്‌ എനിക്ക്‌ ഇതിനുമുമ്പു ലഭിച്ച പുരസ്ക്കാരം - എന്‍റെ 'വാനപ്രസ്ഥം' എന്ന ചെറുകഥാ സമാഹാരത്തിന്‌. രണ്ടുവര്‍ഷംമുമ്പ്‌ ആ സമ്മാനം ഇതേ നഗരത്തില്‍വെച്ച്‌ ഏറ്റുവാങ്ങുമ്പോള്‍, ദിവംഗതനായ കവി അദൃശ്യഹസ്തങ്ങള്‍ എന്‍റെ ശിരസ്സില്‍വെച്ച്‌ അനുഗ്രഹിക്കുമ്പോലെ തോന്നി.

ഭാഷയില്‍ രണ്ടാമത്തെ സമ്മാനം വാങ്ങിയത്‌ എസ്‌ കെ പൊറ്റെക്കാട്ടാണ്‌. പൊറ്റക്കാട്ടിന്‍റെ കഥകള്‍ വരുന്ന ആഴ്ചപ്പതിപ്പിന്‌ എന്‍റെ കുടുംബാംഗങ്ങള്‍ ഉറ്റുനോക്കിയിരിക്കുന്നത്‌ എന്‍റെ ബാല്യത്തില്‍ ഞാന്‍ കണ്ടിരുന്നു. ഒരു പക്ഷേ, കഥയെഴുതണം എന്ന നിഗൂഢമായ അഭിലാഷം എനിക്കു തോന്നിയത്‌ ആ നാളുകളിലായിരിക്കണം.

PRO
മൂന്നാമതായി ഇവിടെ ഈ പുരസ്ക്കാരം നേടിയ തകഴി ശിവശങ്കരപ്പിള്ള ഇന്നും ഞങ്ങളോടൊപ്പമുണ്ട്‌. ദശാബ്ദങ്ങള്‍ക്ക്‌ മുമ്പ് അദ്ദേഹം ഒരു വലിയ സാഹിത്യസമ്മേളനത്തില്‍ മലയാളനോവലിനെപ്പറ്റി സംസാരിക്കുമ്പോള്‍ ആയിടെ പ്രസിദ്ധീകരിച്ച ഒരു കൃതിയെപ്പറ്റി പ്രത്യേകം പരാമര്‍ശിക്കുകയും പ്രശംസിക്കുകയുമുണ്ടായി. ആ സദസ്സിലുണ്ടായിരുന്ന ഇളം പ്രായക്കാരനായ യുവാവ്‌ സ്വകാര്യമായി, നിശബ്ദമായി അത്‌ ഒരനുഗ്രഹംപോലെ, ഒരു മഹാപുരസ്കാരം പോലെ ഏറ്റുവാങ്ങി. 'നാലുകെട്ട്‌' എന്ന എന്‍റെ നോവലിനെപ്പറ്റിയാണ്‌ അദ്ദേഹം എടുത്തുപറഞ്ഞത്‌. എന്‍റെ ഇരുപത്തിനാലാം വയസ്സില്‍...

ഈ മഹാരഥന്‍‌മാരുടെ സമശീര്‍ഷനാണ്‌ ഞാനെന്ന അഹങ്കാരമോ അവകാശവാദമോ ഒരിക്കലും എന്‍റെ മനസ്സിലേക്കു കടന്നുവന്നിട്ടില്ല. അവരടക്കമുള്ള ഒരു സുദീര്‍ഘമായ സാഹിത്യപാരമ്പര്യത്തിലെ ഒരു ചെറിയ കണ്ണിമാത്രമാണ്‌ ഞാന്‍ എന്ന സത്യം ഇപ്പോഴും ഓര്‍മ്മിക്കുന്നു. എന്‍റെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും ഒരിക്കല്‍ക്കൂടി നിങ്ങളുടെയെല്ലാം ശ്രദ്ധ പതിഞ്ഞതില്‍ എനിക്കു ചാരിതാര്‍ത്ഥ്യമുണ്ട്‌. ഈ ധന്യമായ മുഹൂര്‍ത്തത്തില്‍, അക്ഷരങ്ങളുടെ ലോകത്തിലേക്കു പ്രവേശിക്കാന്‍ എനിക്ക്‌ പ്രചോദനം നല്‍കിയ പൂര്‍വ്വസൂരികളോടുള്ള എന്‍റെ വിനയാന്വിതമായ കൃതജ്ഞത ഞാന്‍ രേഖപ്പെടുത്തുന്നു. ആലോകത്തില്‍ നിലനില്‍ക്കാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയ എന്‍റെ സഹപ്രവര്‍ത്തകരോടും ഞാന്‍ കടപ്പെട്ടവനാണ്‌.

ഈ മഹാരാജ്യത്തിലെ ഒരു ചെറിയ വിഭാഗം ജനങ്ങള്‍മാത്രം സംസാരിക്കുന്നതാണ്‌ എന്‍റെ ഭാഷ. മറ്റു ഭാരതീയ ഭാഷകളുമായി താരതമ്യപ്പെടാനില്ല. പക്ഷേ, ഞങ്ങളുടെ ഭാഷ സജീവമാണ്‌, ചലനാത്മകമാണ്‌. ഇന്ത്യയിലെയും വിദേശത്തെയും ഭാഷകളില്‍ വന്ന മഹത്തായ സൃഷ്ടികളെ എന്നും ഞങ്ങള്‍, മലയാളികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്‌. ഔദ്യോഗിക സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നതിന് വളരെമുമ്പുതന്നെ പലരും ഹിന്ദിയും ബംഗാളിയും മറാത്തിയും മറ്റു ഭാഷകളും പഠിച്ച്‌, ശ്രദ്ധേയങ്ങളായ കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനംചെയ്തു. അതോടൊപ്പം ടോള്‍സ്റ്റോയ്‌, ദസ്തയേവ്സ്കി, ചെക്കോവ്‌, മോപ്പസാങ്‌, ഫ്‌ളോബര്‍, വിക്ടര്‍ ഹ്യൂഗോ തുടങ്ങിയവരുടെ കൃതികളുടെ വിവര്‍ത്തനങ്ങളും ഇവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മഹത്തായ സാഹിത്യകൃതികള്‍, അവ ഏതു ഭാഷയിലെഴുതപ്പെട്ടാലും, തങ്ങള്‍ക്കുകൂടി അവകാശപ്പെട്ട ഒരു സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമാണെന്ന്‌ അന്നും ഇന്നും മലയാളികള്‍ കരുതുന്നു. പുതിയ വെളിച്ചവും വായുവും കടന്നുവരാന്‍ ഞങ്ങള്‍ എന്നും മനസ്സിന്‍റെ വാതിലുകള്‍ തുറന്നു വയ്ക്കുന്നു. ഞങ്ങളുടെ സാഹിത്യം സജീവമായി നിലനില്‍ക്കുന്നത്‌ ബാഹ്യലോകങ്ങളുമായുള്ള ഈ ബന്ധങ്ങളെ എന്നും താല്‍പര്യപൂര്‍വ്വം ഊട്ടിയുറപ്പിക്കാനുള്ള ഹൃദയവിശാലതകൊണ്ടാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ഇതുപോലുള്ള ഒരു സന്ദര്‍ഭത്തില്‍ ഒരെഴുത്തുകാരന്‍ തന്‍റെ തുടക്കത്തെക്കുറിച്ച്‌ ഓര്‍മ്മിക്കുകയും തിരിഞ്ഞുനോക്കുകയും ചെയ്യാന്‍ സ്വാഭാവികമായും പ്രേരിതനാവുന്നു. ക്ഷമിക്കുക. ഞാനെങ്ങനെ ഒരു സാഹിത്യകാരനായി? എനിക്ക്‌ ഇന്നും അതൊരദ്ഭുതമാണ്‌. വളരെ ഇടത്തരത്തില്‍പ്പെട്ട, സാഹിത്യത്തിലോ പാണ്ഡിത്യത്തിലോ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു കര്‍ഷകകുടുംബത്തിലാണ്‌ ഞാന്‍ പിറന്നത്‌. ഒരു തനി കുഗ്രാമത്തില്‍. അടുത്ത ബസ്‌ സ്റ്റോപ്പ്‌ ആറുനാഴിക അകലെ. തീവണ്ടിയാപ്പീസ്‌ ആറുനാഴിക അകലെ. ഹൈസ്ക്കൂള്‍ ഏഴുനാഴിക അകലെ. തുഞ്ചത്ത്‌ എഴുത്തച്ഛ‍ന്‍റെ അദ്ധ്യാത്മരാമായണം തപ്പലില്ലാതെ വായിക്കാന്‍ കഴിഞ്ഞാല്‍ പഠിപ്പു പൂര്‍ത്തിയായി എന്നു വിശ്വസിക്കുന്നവരാണ്‌ ഗ്രാമവാസികള്‍. വയല്‍വരമ്പിലൂടെ കന്നുകാലികളെ, നെല്‍ച്ചെടികള്‍ കടിക്കാന്‍ അവസരം കൊടുക്കാതെ, വേഗത്തില്‍ തെളിച്ച്‌, പുഴയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ പാടത്തു പണിയിലേക്ക്‌ ഇറങ്ങാന്‍ ഒരു കുട്ടിക്കു സമയമായെന്ന്‌ മുതിര്‍ന്നവര്‍ നിശ്ചയിക്കുന്നു.

കഷ്ടപ്പെട്ടിട്ടാണെങ്കിലും കുട്ടികളെ ഹൈസ്കൂളിലേക്കും പിന്നെ കോളേജിലേക്കും പഠിക്കാനയയ്ക്കാന്‍ നിശ്ചയിച്ച എന്‍റെ രക്ഷിതാക്കള്‍ ഗ്രാമത്തില്‍ പുതിയ ഒരു വഴക്കം സൃഷ്ടിക്കുകയായിരുന്നു. എന്‍റെ മൂത്ത മൂന്നു സഹോദരന്‍മാര്‍ - നാലാണ്‍മക്കളില്‍ അവസാനത്തെ ആളാണ്‌ ഞാന്‍ ‍- വല്ലപ്പോഴും ഒരു പുസ്തകമോ മാസികയോ വീട്ടില്‍ കൊണ്ടുവന്നു വായിക്കുമ്പോള്‍ ഞാന്‍ കൗതകത്തോടെ അതൊക്കെ മറിച്ചു നോക്കി.

ആ കാലത്തെ പ്രശസ്ത കവി ചങ്ങമ്പുഴയുടെ 'രമണന്‍' എന്ന ഖണ്ഡകാവ്യത്തിന്‍റെ ഒരു കൈയെഴുത്തു പ്രതി അടുത്ത ഒരു ഗ്രാമത്തിലുണ്ട്‌ എന്നു കേട്ട്‌ അതു കടംവാങ്ങികൊണ്ടുവരാന്‍ എന്നെ അയച്ചത്‌ ഞാനോര്‍മ്മിക്കുന്നു. പിറ്റേന്നുതന്നെ തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥയിലാണ്‌ കൈയെഴുത്തു പ്രതി കിട്ടിയത്‌. അന്നുരാത്രി ഉറക്കമൊഴിച്ചിരുന്ന്‌ എന്‍റെ ജ്യേഷ്ഠത്തിയമ്മയും അതു പകര്‍ത്തുന്നതു ഞാന്‍ കണ്ടു. ഒരു കവിതാ പുസ്തകം സ്വന്തമാക്കാന്‍ വേണ്ടിയോ ഇത്രയേറെ വെമ്പലും അധ്വാനവും? ഞാന്‍ അത്ഭുതപ്പെട്ടു.

പിന്നീട്‌ ഞാനും കവിതകള്‍ വായിക്കാന്‍ തുടങ്ങി. കവിത്രയമെന്നു കേരളത്തില്‍ അറിയപ്പെടുന്ന വള്ളത്തോളിന്‍റെയും ആശാന്‍റെയും ഉള്ളൂരിന്‍റെയും കൃതികള്‍. എന്‍റെ ജ്യേഷ്ഠന്‍‌മാര്‍ ചങ്ങമ്പുഴ, ജി ശങ്കരക്കുറുപ്പ്‌, വൈലോപ്പിള്ളി, ബാലാമണിയമ്മ, ഇടശ്ശേരി, പി കുഞ്ഞിരാമന്‍നായര്‍ തുടങ്ങിയവരുടെ കൃതികളും പലപ്പോഴായി കൊണ്ടുവന്നു. ഈ കൃതികള്‍ വായിക്കുമ്പോള്‍ ഞാനൊരത്ഭുതം കണ്ടെത്തി. അവരുപയോഗിക്കുന്ന വാക്കുകള്‍ പലതും എനിക്കറിയുന്നവയാണ്‌. പക്ഷേ, അവര്‍ വരികളില്‍ ഈ വാക്കുകള്‍ പ്രത്യേക രീതിയില്‍ നിരത്തുമ്പോള്‍ അത്ഭുതങ്ങളുണ്ടാകുന്നു. ഇതൊരു മാസ്മരവിദ്യതന്നെ. പല കവിതകളും ഞാന്‍ ഹൃദിസ്ഥമാക്കി. വീട്ടിന്‍റെ പിന്‍വശത്തെ കുന്നുകളില്‍ അവ ഉരുവിട്ടുകൊണ്ട്‌ ഏകനായി നടന്നു.

പിന്നീടാണ്‌ കഥകളുടെ ലോകത്തിലേക്കു കടന്നത്‌. ബഷീര്‍, തകഴി, പൊറ്റെക്കാട്ട്‌, പൊന്‍കുന്നം വര്‍ക്കി, കാരൂര്‍, കേശവദേവ്‌, ലളിതാംബിക അന്തര്‍ജ്ജനം, പി സി കുട്ടികൃഷ്ണന്‍, വെട്ടൂര്‍ രാമന്‍നായര്‍ തുടങ്ങിയവര്‍ തുറന്നിട്ട അത്ഭുതലോകങ്ങള്‍.
സാഹിത്യകാരന്മാര്‍ എന്‍റെ ആരാധനമൂര്‍ത്തികളായി മാറുകയായിരുന്നു. മാസികകളില്‍ വരുന്ന അവരുടെ ചിത്രങ്ങള്‍ വെട്ടിയെടുത്ത്‌ ചുമരില്‍ പതിച്ചു വെയ്ക്കും. സാമാന്യം നന്നായി പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. എന്തായിത്തീരാന്‍ ആഗ്രഹിക്കുന്നു എന്ന്‌ അക്കാലത്ത് ആരെങ്കിലും എന്നോടു ചോദിച്ചിരുന്നുവെങ്കില്‍, സംശയിക്കാതെ, പക്ഷേ പിറുപിറുപ്പിന്‍റെ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറയുമായിരുന്നു: "എനിക്കൊരെഴുത്തുകാരനാവണം!". അതായിരുന്നു എന്‍റെ ആഗ്രഹം. എന്‍റെ നിശ്ശബ്ദമായ പ്രാര്‍ത്ഥന.

പതിനാലാം വയസ്സില്‍ ഞാന്‍ എഴുതാന്‍ തുടങ്ങി. പലതും. കവിത, കഥ, ലേഖനം എല്ലാം. ഒരേകാങ്കാവും എഴുതിനോക്കി. വിലാസമറിയുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കൊല്ലാം അവയൊക്കെ അയച്ചുകൊണ്ടിരുന്നു. ബുക്ക്‌ പോസ്റ്റയയ്ക്കാന്‍ വേണ്ട മുക്കാലണ സമാഹരിക്കുന്നതു മാത്രമായിരുന്നു പ്രശ്നം.

അടുത്ത പേജില്‍ - അദൃശ്യദേവകളായ വായനക്കാര്‍ക്കായി എഴുതുന്നു

PRO
ഈ യജ്ഞം നടക്കുമ്പോള്‍ ഞാന്‍ ലോകത്തോടു നിശബ്ദമായി വിളിച്ചു പറയുകയായിരുന്നു. ഞാനിവിടെയുണ്ട്‌, ഈ കുഗ്രാമത്തില്‍, എഴുത്തുകാരനാവാന്‍ നോമ്പുനോറ്റിരുക്കുന്ന ഒരുവന്‍. ഏതോ ഒരജ്ഞാതശബ്ദം അപ്പോള്‍ എന്നോടു കല്‍പിച്ചിരിക്കണം: "ശരി, നിന്‍റെ ശ്രമങ്ങള്‍ നോക്കട്ടെ!"

ചിലതൊക്കെ പ്രസിദ്ധീകരിച്ചു. കവിതയുടെ മന്ത്രവിദ്യ സ്വായത്തമാകുന്നില്ല എന്നു സ്വയം തോന്നിയതുകൊണ്ട്‌ ഞാന്‍ കഥയിലേക്കു തിരിഞ്ഞു. ചിലതൊക്കെ പ്രസിദ്ധീകരിച്ചു. അജ്ഞാതസ്വരം വീണ്ടും ഞാന്‍ കേട്ടു: "ശരി, തുടങ്ങിയെന്നു മനസ്സിലായി. എന്താണ്‌ നിനക്കെഴുതാനുള്ളത്‌?"

ഇവിടെയാണ്‌ എഴുത്തുകാര‍ന്‍റ ഉള്ളിലെ സംഘര്‍ഷം ആരംഭിക്കുന്നത്‌. പ്രമേയം തിരഞ്ഞെടുക്കുന്നതുതന്നെ ഒരു സംഘര്‍ഷമാണ്‌. മനസ്സിന്‍റെ ഉള്ളറയില്‍ സാദ്ധ്യതകളുണ്ട്‌ എന്നു തോന്നി സൂക്ഷിച്ച പ്രമേയം പിന്നീടു പുറത്തെടുക്കുമ്പോള്‍, അതുകൊണ്ടു വിശേഷിച്ചൊന്നും നേടാന്‍ പോകുന്നില്ലെന്നു ബോദ്ധ്യം വന്ന്‌ അതുപേക്ഷിക്കേണ്ടി വരുന്നു. പ്രമേയം സ്വീകരിച്ചുവെന്നു വയ്ക്കുക, സംഘര്‍ഷത്തിന്‍റെ മറ്റൊരു ഘട്ടം വീണ്ടും ആരംഭിക്കുന്നു. പ്രമേയം അവതരിപ്പിക്കാനുള്ള രൂപം കണ്ടെത്തേണ്ടതുണ്ട്‌. അയാള്‍ ഒരു പാരമ്പര്യത്തിന്‍റെ പിന്‍മുറക്കാരനാണ്‌. അതിന്‍റെ കെട്ടുപാടുകളില്‍ കുടുങ്ങി കിടക്കുന്നവനാണ്‌. താന്‍ മാനിക്കുന്ന ആ പാരമ്പര്യത്തെ അയാള്‍ക്കു ലംഘിക്കേണ്ടിയിരിക്കുന്നു, പുതിയ വഴികള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. പുതിയ വഴികള്‍ എന്നുവെച്ചാല്‍ പലപല അപകടങ്ങളും പതിയിരിക്കുന്നതാണെന്നറിയാം. പക്ഷേ, അതന്വേഷിക്കാന്‍, മാര്‍ഗതടസ്സങ്ങളെ മറികടക്കാന്‍ അയാള്‍ വിധിക്കപ്പെട്ടവനാണ്‌.

എത്തേണ്ട ഇടങ്ങളില്‍ എത്തിച്ചേരുമോ? സര്‍ഗ്ഗപ്രക്രിയയുടെ ഘട്ടത്തില്‍ അവബോധമായി ആ ചോദ്യമുയര്‍ത്തുന്ന മറ്റൊരു സംഘര്‍ഷം മനസ്സിലെവിടെയോ നടക്കുന്നു. അനുഭവത്തില്‍നിന്ന്‌ ഒരു കാര്യം അയാള്‍ക്ക്‌ സ്‌പഷ്ടമാണ്‌. തന്‍റെ പരിമിതികളേയും ദൗര്‍ബല്യങ്ങളെയും പൊറുത്ത്‌ ദയാപൂര്‍വ്വമായ സ്‌നേഹത്തോടെ കാത്തിരിക്കുന്ന കുറച്ചു വായനക്കാരുണ്ട്‌. താല്‍ക്കാലികമായ ഒരു വിനോദത്തിനുവേണ്ടി വായിക്കുന്നവരല്ല അവര്‍. അവര്‍ നിങ്ങളുടെ കൃതി ഹൃദയത്തിലേക്കു സ്വീകരിച്ച്‌, സ്വന്തം അനുഭവങ്ങള്‍ അതോടു ചേര്‍ത്തുവെച്ച്‌ അവിടെ പുതിയൊരു സൃഷ്ടി നടത്തുന്നു. അവര്‍ എണ്ണത്തില്‍ കുറവായിരിക്കാം. പക്ഷേ, എന്‍റെ വാക്കുകള്‍ അവരുടെ മനസ്സിന്‍റെ വാതില്‍ക്കലെത്തുമ്പോള്‍ സ്വീകരിക്കപ്പെടുമോ? എഴുത്തുകാരന്‌ ആ തീവ്രമായ ഉല്‍ക്കണ്ഠയെയും നേരിടേണ്ടതുണ്ട്‌.

ഭരതമുനി നാട്യശാസ്‌ത്രത്തില്‍ സദസ്സിനെ വിവരിക്കുന്നുണ്ട്‌. കലാകാരനോ കലാകാരിയോ രംഗവേദിയില്‍ പ്രകടനം നടത്തുമ്പോള്‍ സഭാവാസികള്‍ക്കുമപ്പുറം ഉയരത്തില്‍ അദൃശ്യമായി ദേവകള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുവെന്നാണ്‌ ഭരതമതം. അതേപോലെ വിവേചനമുള്ള വായനക്കാര്‍ ശ്രദ്ധാപൂര്‍വ്വം നോക്കിയിരിക്കുന്നു. അവര്‍ തെറ്റുകള്‍ക്കു മാപ്പുതരുന്നു. എന്നെങ്കിലും ഒരിക്കല്‍ നിങ്ങള്‍ അവരെ തൃപ്തിപ്പെടുത്തുമെന്ന സഹതാപപൂര്‍വ്വമായ പ്രതീക്ഷയോടെ.

ലോകത്തിലെല്ലായിടത്തുമുള്ള എന്‍റെ സഹപ്രവര്‍ത്തകരെപ്പോലെ ഈ സംഘര്‍ഷങ്ങളിലൂടെ, ഉല്‍ക്കണ്ഠകളിലൂടെ ഞാനും എന്നും സഞ്ചരിക്കുന്നു.

സാഹിത്യത്തെ സംബന്ധിച്ച ഒരു സിദ്ധാന്തവും എനിക്കു വാദിച്ചുറപ്പിക്കാനില്ല. പാണ്ഡിത്യമോ വിപുലമായ ലോകജ്ഞാനമോ എനിക്കവകാശപ്പെടാനില്ല. ജിവിതത്തിലെ കടന്നുപോയ ആറു ദശകങ്ങളായി അധികകാലവും ഒരു കുഗ്രാമവും ഒരു ചെറുനഗരവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

എനിക്കു സുപരിചിതമായ ഗ്രാമമാണ്‌ എന്‍റെ ഭൂരിപക്ഷം കൃതികളുടെയും പശ്ചാത്തലം. അതിലൂടെ ഒഴുകിപ്പോകുന്ന പുഴ എന്റെ ജീവധമനിയാണ്‌. ഗ്രാമം എനിക്കു ശബ്‌ദങ്ങളും ബിംബങ്ങളും വാക്കുകളും തന്നു. മനുഷ്യാവസ്ഥയിലെ സങ്കീര്‍ണ്ണതകളും. കൊടുംക്രൂരനെന്നു വിധിക്കപ്പെട്ടവന്‍‍, ഒരിക്കല്‍ മൃദുലഹൃദയം തുറന്നുകാണിച്ച്‌ നമ്മെ അമ്പരിപ്പിക്കുന്നു. നന്മയുടെ നിറകുടമായി വിശേഷിപ്പിക്കപ്പെട്ടവന്‍ ഭീകരതയുടെ ദംഷ്‌ട്രകള്‍ അപ്രതീക്ഷിതമായി പുറത്തുകാട്ടുന്നു - മനുഷ്യന്‍ എന്ന നിത്യാത്ഭുതത്തെപ്പറ്റി നാം ചിന്തിച്ച്‌ അസ്വസ്ഥരാവുന്നു.

മനുഷ്യാവസ്ഥകളെപ്പറ്റി എഴുതുമ്പോള്‍ മനുഷ്യന്‍ എന്ന സങ്കീര്‍ണ്ണ സമസ്യയെ മനസ്സിലാക്കാന്‍ കഴിഞ്ഞാലേ എന്‍റെ കാലഘട്ടത്തെ, ഞാന്‍ ജീവിക്കുന്ന സമൂഹത്തെ എനിക്കു മനസ്സിലാക്കാന്‍ കഴിയൂ എന്ന ബോദ്ധ്യമുണ്ട്‌. പരീക്ഷണശാലയിലെന്നപോലെ ശരീരത്തെ കീറിമുറിച്ചു നോക്കിയാല്‍ മാനുഷികമായ അപൂര്‍ണ്ണതകളെ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. ആ മനസ്സിനോടു താദാത്മ്യം പ്രാപിച്ച്‌ അന്വേഷണം നടത്തിയാലേ കുറെയെങ്കിലും അറിയാന്‍ സാദ്ധ്യമാകൂ എന്ന്‌ അനുഭവം എന്നെ ഓര്‍മ്മിപ്പിക്കുന്നു.

തിരിഞ്ഞുനോക്കുമ്പോള്‍, ഒരല്‍പം കൃഷിസ്ഥലം പാട്ടത്തിനുകിട്ടിയ ഒരു ചെറിയ കൃഷിക്കാരന്‍ മാത്രമാണ്‌ ഞാന്‍ എന്ന്‌ എനിക്കു ബോദ്ധ്യമാകുന്നു. ലോകത്തിന്‍റെ പല ഭാഗത്തുമുണ്ടായ മഹത്തായ സാഹിത്യകൃതികളുമായി പരിചയപ്പെടാന്‍ എന്നും ഞാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഇന്നും ശ്രമിക്കുന്നു. കഥയെഴുത്ത്‌ എന്ന കലയുടെ അനന്തസാദ്ധ്യതകളെപ്പറ്റി ഓര്‍മ്മിപ്പിക്കാന്‍ അത്‌ എന്നും ഉപകരിക്കുന്നു. സ്വന്തം അതിരുകളും വരമ്പുകളും നിശ്ചയിക്കേണ്ടത്‌ അവനവന്‍ തന്നെയാണെന്ന്‌ ഈ മഹത്തായ കൃതികള്‍ ഓര്‍മ്മിപ്പിക്കുന്നു.

വിപുലവും വിചിത്രവും വ്യത്യസ്തവുമായ അനേകമനേകം സാദ്ധ്യതകള്‍! പക്ഷേ, സ്വന്തം രചനയിലേര്‍പ്പെടുമ്പോള്‍ എനിക്കു പരിചിതമായ പ്രമേയവും എന്‍റേതായ രൂപഘടനയും കണ്ടെത്തേണ്ടതുണ്ട്‌. എന്‍റെ കാലാവസ്ഥയ്ക്കും ഇണങ്ങിയ വിത്തുകള്‍ മാത്രം തിരഞ്ഞെടുക്കാന്‍ എന്നിലെ കൃഷിക്കാരന്‍റെ കാലാകാലമായുള്ള നാട്ടറിവ്‌ എന്നെ പ്രേരിപ്പിക്കുന്നു. ഭാരതത്തിന് സ്വന്തമായൊരു കഥാകഥനരീതിയുണ്ടായിരുന്നു. അതിപ്രാചീന കാലത്തെ നമ്മുടെ കാഥികര്‍ വിനോദത്തോടൊപ്പം വിദ്യയും പകരണമെന്ന ലക്‍ഷ്യമുള്ളവരായിരുന്നു. തത്ത്വശാസ്‌ത്രവും മനഃശാസ്‌ത്രവും രാജ്യതന്ത്രവും എല്ലാം എല്ലാം പഠിപ്പിക്കാനുള്ള മാര്‍ഗ്ഗമായി അവര്‍ കഥയെ കണ്ടവരാണ്‌.

പഞ്ചതന്ത്രത്തിന്‍റെ കര്‍ത്താവായ വിഷ്ണുശര്‍മ്മന്‍ കഥപറയല്‍ ഒരു വെല്ലുവിളിയായി സ്വീകരിച്ചതായിരുന്നു. അമരശക്തി രാജാവിന്‌ രണ്ടുമക്കളെ വിദ്യാസമ്പന്നരാക്കണം. കൊട്ടാരത്തിലെ ഉപദേഷ്‌ടാക്കള്‍ പറഞ്ഞതനുസരിച്ച്‌ ഓരോ വിഷയത്തിലും അധ്യയനം നല്‍കാന്‍ പല വര്‍ഷങ്ങള്‍ വേണ്ടിവരും. അപ്പോഴാണ്‌ അസ്വസ്ഥനായ രാജാവിനോടു വിഷ്ണുശര്‍മ്മനെന്ന പണ്ഡിതനെ വരുത്താന്‍ ചിലര്‍ ഉപദേശിച്ചത്‌. മക്കള്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കിയാല്‍ വേണ്ടത്ര ഭൂമിയും സ്വത്തും നല്‍കാമെന്ന്‌ രാജാവ്‌ പറഞ്ഞപ്പോള്‍ മഹാനായ ആ കഥാകാരന്‍ പറഞ്ഞത്‌ ശ്രദ്ധിക്കുക. "രാജാവേ, ഭൂമിക്കും സ്വത്തിനും വേണ്ടി അറിവ്‌ വില്‍ക്കുന്ന ഒരു ചില്ലറക്കച്ചവടക്കാരനല്ല ഞാന്‍. പക്ഷേ, നീതി ശാസ്‌ത്രത്തില്‍ അവര്‍ക്കു വേണ്ട അറിവു നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനെന്‍റെ പേര്‌ ഉപേക്ഷിക്കും. ആറുമാസത്തിനകം ഈ കുമാരന്‍‌മാര്‍ മറ്റു പലര്‍ക്കുമുള്ളതിലേറെ ജ്ഞാനം വിവിധ ശാഖകളില്‍ നേടിയിട്ടില്ലെങ്കില്‍ ഞാന്‍ ബ്രഹ്മപദംകൂടി ഉപേക്ഷിക്കുമെന്നതുറപ്പ്‌". എന്നിട്ടാണ്‌ പഞ്ചതന്ത്രം നിര്‍മ്മിച്ചതെന്നു പറയപ്പെടുന്നു.

സോമദേവന്‍ കഥാസരിത്‌സാഗരം രചിച്ചത്‌ വിധവയും ദുഃഖിതയുമായ ഒരു രാജ്ഞിക്ക്‌ ജീവിതത്തില്‍ വിശ്വാസം തിരിച്ചുകിട്ടാന്‍ വേണ്ടിയായിരുന്നു എന്നും ഭാരതീയര്‍ വിശ്വസിക്കുന്നു. ചുരുക്കത്തില്‍ പ്രാചീന കഥാകാരന്‍‌മാരുടെ ലക്‍ഷ്യങ്ങള്‍ ഇവയായിരുന്നു. ഒന്ന്‌: പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണസത്യങ്ങളുമായി സമരസപ്പെടാന്‍ സഹായിക്കുക. രണ്ട്‌: ജീവിതത്തിലുള്ള വിശ്വാസം വളര്‍ത്തുക. ഇന്നും അവ പ്രസക്തമാണെന്നു പറഞ്ഞാല്‍ അതൊരു സത്യപ്രസ്താവനയായി നിലനില്‍ക്കുക തന്നെ ചെയ്യും.

വിഷ്ണുശര്‍മ്മന്‍റെ ബാദ്ധ്യതകള്‍ക്ക്‌ ഇന്നു സാംഗത്യമുണ്ടായി എന്നു വരില്ല. പല വിജ്ഞാനശാഖകളും പഠിക്കാന്‍ ഉപകരിക്കുന്ന പാഠപുസ്തകങ്ങള്‍ വേണ്ടത്രയുണ്ട്‌. വെറും വിനോദം മറ്റു പല മീഡിയകളും വേണ്ടത്ര പ്രദാനം ചെയ്യുന്നുണ്ട്‌. സംഭ്രമജനകമായ കഥകള്‍ക്കാണെങ്കില്‍ കൂട്ടക്കൊലകളുടെയും കൂട്ടബലാല്‍സംഗങ്ങളുടെയും രാജ്യദ്രോഹത്തിന്‍റെയും ഹവാലകേസുകളുടെയും വിശദാംശങ്ങളുമായി വര്‍ത്തമാനപത്രങ്ങള്‍ ദിവസവും നമ്മുടെ മുമ്പിലെത്തുന്നു.

പക്ഷേ, എഴുത്തുകാരന്‍ പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. പല പ്രതിസന്ധികളും ഉണ്ടെങ്കിലും, അത്രയൊന്നും അഭിനന്ദിക്കപ്പെടുന്നതല്ല തന്‍റെ കര്‍മ്മമെന്നറിയുന്നുവെങ്കിലും, അയാള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. തന്‍റെ ചുറ്റുമുള്ള ജീവിതദുരിതങ്ങള്‍ക്ക്‌ അയാള്‍ സാക്ഷിയാണ്‌. അയാള്‍ എഴുത്തുകാരനായതുകൊണ്ട്‌ ശരാശരി പൗരനെക്കാള്‍ അയാളില്‍ അസ്വാസ്ഥ്യവും വേദനയും പ്രതികരണവും നീണ്ടുനില്‍ക്കുന്നു. സത്യത്തിന്‍റെ ശിഥിലീകരണവും മനുഷ്യചൈതന്യത്തിനേല്‍ക്കുന്ന പീഢനവും അയാളെ അഗാധമായി വേദനിപ്പിക്കുന്നു. ഒരിക്കല്‍ പവിത്രമെന്നു സങ്കല്‍പിച്ച മൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്‌ മുകള്‍ത്തട്ടിലെത്താനുള്ള നമ്മുടെ വ്യഗ്രതയെ ഓര്‍ത്ത്‌ അയാള്‍ അകമേ കരയുന്നു. പലവിധ സംഘര്‍ഷങ്ങള്‍. നിരവധി സങ്കട കോലാഹലങ്ങളുടെ നടുവിലാണയാള്‍.

ഈ അസ്വാസ്ഥ്യങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നടുവിലൂടെ സഞ്ചരിച്ച്‌ നീതിയുടെയും സത്യത്തിന്‍റെയും മനുഷ്യമഹത്ത്വത്തിന്‍റെയും മൂല്യങ്ങളിലധിഷ്ഠിതമായ ഒരു മേഖല - ശാന്തിയുടെ ഒരു പീഠഭൂമി ഉണ്ടോ എന്നന്വേഷിക്കാന്‍ അയാള്‍ ബാദ്ധ്യസ്ഥനാവുന്നു. അതിന്‍റെ ഭാഗമായി ചില അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അയാള്‍ വെമ്പുന്നു. തൃപ്തികരമായ ഉത്തരങ്ങള്‍ അയാള്‍ക്ക്‌ ഒരിക്കലും കിട്ടുന്നില്ല. സമൂഹവും പ്രകൃതിയും ഈശ്വരനും മൗനം പാലിക്കുന്നു. ചോദ്യങ്ങള്‍ ശിലാശിഖരങ്ങളില്‍ തട്ടി തിരിച്ചുവന്ന്‌ സ്വന്തം ഹൃദയത്തില്‍ത്തന്നെ പ്രതിധ്വനിയുയര്‍ത്തുന്നു. എങ്കിലും അയാള്‍ക്ക്‌ ഈ അന്വേഷണം തുടര്‍ന്നുകൊണ്ടേ ഇരിക്കണം, ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കണം.

ചുറ്റുമുള്ള ഈ ദുരിതാവസ്ഥകള്‍ക്ക്‌ ഒരു പ്രതിവിധി പൊടുന്നനെ നിര്‍ദ്ദേശിക്കാന്‍ അയാള്‍ പ്രാപ്തനല്ല. അവ തുടച്ചുനീക്കാനുള്ള നിയമങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരപദവികളും അയാള്‍ക്കില്ല. സമൂഹത്തിന്‍റെ ശരീരത്തിന്‍റെ നാഡീസ്പന്ദനം നോക്കി പറ്റിയ പ്രതിവിധികള്‍ പൊടുന്നനെ കുറിച്ചിടാന്‍ കഴിയുന്ന മഹാ ഭിഷഗ്വരനുമല്ല അയാള്‍. പക്ഷേ, ജീവിതസംഗീതത്തിന്‍റെ താളം തെറ്റുന്നു എന്ന്‌ അയാള്‍ക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നു. അതുകൊണ്ട്‌ അയാളുടെ മനസ്സിലുയരുന്ന ഉല്‍ക്കണ്ഠയും വേദനയും രോഷവും സമാനമനസ്കരുമായി പങ്കിടാനെങ്കിലും കഴിഞ്ഞാല്‍ അയാള്‍ക്ക്‌ അല്‍പം ആശ്വാസം കൈവരുന്നു.

ജീവിതമെന്ന ഈ വാണിഭസ്ഥലത്തെ കോലാഹലങ്ങള്‍ ചെവിടടപ്പിക്കുന്നതാണ്‌. അതിന്‍റെ സിരാകേന്ദ്രങ്ങളിലൊരിടത്ത്‌ അയാള്‍ ഏകാകിയായി നില്‍ക്കുന്നു. കലാപകോലാഹലങ്ങള്‍ക്കിടയില്‍ അയാളുടെ ശബ്‌ദം ഒറ്റപ്പെട്ടതും പതിഞ്ഞതും ആയിരിക്കാം. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ എവിടെയോ ചിലര്‍ അതു പിടിച്ചെടുക്കാന്‍ കാതോര്‍ത്തു കാത്തിരിക്കുന്നു എന്ന വിശ്വാസം അയാളെ നിലനിര്‍ത്തുന്നു.

ദൈവം അയാളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്‌ ചോദിച്ചുവെന്നു കരുതുക: "നിനക്കെന്തു വേണം?"

അക്ഷമയോടെ അയാള്‍ മറുപടി പറഞ്ഞേക്കും: "ഈ ജീവിതത്തെക്കാള്‍ ജീവസ്സുറ്റ ജീവിതം!"

നന്ദി. എല്ലാവര്‍ക്കും നന്ദി.

വെബ്ദുനിയ വായിക്കുക