Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

Nelvin Gok

ഞായര്‍, 29 ജൂണ്‍ 2025 (08:27 IST)
Zumba Dance

Nelvin Gok - [email protected]
Zumba Dance: 2025-26 അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സൂംബാ ഡാന്‍സ് പരിശീലനം സ്‌കൂളുകളില്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ വിദ്യാഭ്യാസ വകുപ്പ് അതിനായുള്ള നടപടിക്രമങ്ങള്‍ ത്വരിതവേഗത്തിലാക്കി. ഇതിനോടകം മിക്ക സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് സൂംബാ ഡാന്‍സ് ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ വളരെ ആസ്വദിച്ചും ആവേശത്തോടെയും സൂംബാ ഡാന്‍സ് കളിക്കുന്ന ദൃശ്യങ്ങള്‍ ഏറെ സന്തോഷം പകരുന്നതാണ്. 
 
പൊതുവായി എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാമെന്നതാണ് സൂംബാ ഡാന്‍സിനെ ജനകീയമാക്കുന്നത്. സ്‌കൂള്‍ യൂണിഫോമില്‍ തന്നെ സൂംബാ ഡാന്‍സ് കളിക്കാമെന്നത് പ്രായോഗികമായി കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. എന്നാല്‍ ചില മതമൗലികവാദികള്‍ സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സൂംബാ അല്‍പ്പവസ്ത്രം ധരിച്ച് കളിക്കുന്ന ഡാന്‍സ് രീതിയാണെന്നും പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നുമാണ് എതിര്‍ക്കുന്നവരുടെ ആരോപണം. യഥാര്‍ഥത്തില്‍ സൂംബയ്ക്കു ഇവര്‍ ആരോപിക്കുന്ന തരത്തിലുള്ള പ്രായോഗിക പ്രശ്‌നങ്ങളുണ്ടോ? 
 
സൂംബ കേവലം ഡാന്‍സല്ല, മറിച്ച് അതൊരു വ്യായാമരീതിയാണെന്നു എട്ട് വര്‍ഷത്തോളമായി സൂംബ ഇന്‍സ്ട്രക്ടര്‍ നെറ്റ് വര്‍ക്കായി സേവനം ചെയ്യുന്ന അനുപമ വര്‍മ പറഞ്ഞു. സ്പാനിഷ്, ലാറ്റിന്‍ പാട്ടുകളാണ് സൂംബയ്ക്കായി പ്രധാനമായും ഉപയോഗിക്കുക. ഈ പാട്ടുകള്‍ക്കു അനുയോജ്യമായ പ്രത്യേക കൊറിയോഗ്രഫി സൂംബ ടീം നമുക്ക് അയച്ചുതരും. നമ്മള്‍ അത് പഠിച്ച് മറ്റുള്ളവരെ ആ രീതിയില്‍ തന്നെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. സൂംബയ്ക്കു കൃത്യമായ ഫോര്‍മാറ്റും സ്റ്റെപ്പുകളും ഉണ്ട്. വെറുതെ ഡാന്‍സ് കളിക്കുന്ന രീതിയല്ല സൂംബയുടേതെന്നും അനുപമ പറഞ്ഞു. 
 
' ആഴ്ചയില്‍ പരമാവധി മൂന്ന് ദിവസം വരെ ചെയ്യാവുന്ന ഒരു വര്‍ക്കൗട്ട് പ്രോഗ്രാം ആണ് സൂംബ. ഇതൊരു കാര്‍ഡിയോ വ്യായാമം കൂടിയാണ്. ഒരു മണിക്കൂര്‍ വ്യായാമം കൊണ്ട് 500-600 കാലറി വരെ ഉരുക്കികളയാമെന്നാണ് പറയുന്നത്. പക്ഷേ അതിനു പ്രോപ്പര്‍ ആയ രീതിയില്‍ തന്നെ സൂംബ ചെയ്യണമെന്ന് മാത്രം. എത്ര എനര്‍ജി ഉപയോഗിച്ചാണ് നമ്മള്‍ സൂംബ ചെയ്യുന്നത് അതിനനുസരിച്ചാകും കാലറി കത്തുക. സൂംബയ്ക്കു ഒരു താളമുണ്ട്. ആദ്യം ഉയര്‍ന്ന തീവ്രതയിലുള്ള പാട്ട്, പിന്നീട് തീവ്രത കുറഞ്ഞുള്ളത്. ഹൈ-ലോ പാറ്റേണിലാണ് സൂംബ ചെയ്യുക. വെറുതെ യുട്യൂബ് നോക്കി എന്തെങ്കിലുമൊക്കെ ചെയ്യുന്നതല്ല സൂംബ. അതിനു കൃത്യമായ പരിശീലനം ആവശ്യമാണ്. ഫിസിക്കലി ഫിറ്റാകുക എന്നതിനൊപ്പം മാനസികമായ ആരോഗ്യവും സൂംബ ഉറപ്പുനല്‍കുന്നുണ്ട്. ഇതൊരു ഗ്രൂപ്പ് ആക്ടിവിറ്റി ആയതുകൊണ്ട് തന്നെ സോഷ്യല്‍ ഇന്ററാക്ഷനുള്ള സാധ്യത കൂടുതലാണ്,' അനുപമ പറഞ്ഞു. 
 
അതേസമയം കുട്ടികള്‍ക്കു സൂംബ പരിശീലനം നല്‍കണമെങ്കില്‍ അതിനായി പ്രത്യേക ട്രെയിനിങ് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അനുപമ ചൂണ്ടിക്കാട്ടി. B1 ലെവല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആള്‍ക്ക് 13 വയസ്സിനു മുകളിലുള്ളവര്‍ക്ക് ക്ലാസെടുക്കാന്‍ സാധിക്കും. എന്നാല്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ അതിനു 'സൂംബ കിഡ്‌സ് ആന്റ് കിഡ്‌സ് ജൂനിയര്‍' ലെവലിലുള്ള ട്രെയിനിങ് പൂര്‍ത്തിയാക്കണം. B1 സൂംബ ട്രെയിനിങ് പൂര്‍ത്തിയാക്കിയ ആള്‍ക്കു മാത്രമേ കിഡ്‌സ് ആന്റ് കിഡ്‌സ് ജൂനിയര്‍ ട്രെയിനിങ് ചെയ്യാന്‍ സാധിക്കൂ. കുട്ടികളുടെ സൂംബയ്ക്ക് ഫോര്‍മാറ്റ് വ്യത്യസ്തമാണ്. കുട്ടികള്‍ക്ക് ആകുമ്പോള്‍ ചില ഗെയിംസ് എല്ലാം ഉള്‍പ്പെടുത്തി 30-40 മിനിറ്റ് പരമാവധി പരിശീലനമേ ആവശ്യമുള്ളൂ. പ്രായമായവര്‍ ചെയ്യുന്ന പോലെ അല്‍പ്പം പ്രയാസമേറിയ സ്റ്റെപ്പുകളൊന്നും കുട്ടികള്‍ക്കു നല്‍കേണ്ട ആവശ്യമില്ലെന്നും അനുപമ വ്യക്തമാക്കി. 
 
' സൂംബയില്‍ വസ്ത്രധാരണത്തിനു പ്രത്യേക കോഡ് പരാമര്‍ശിച്ചിട്ടില്ല. ഏത് വസ്ത്രമാണോ കംഫര്‍ട്ടബിള്‍ അത് ഇടാവുന്നതാണ്. കുട്ടികള്‍ ധരിക്കുന്ന നോര്‍മല്‍ വസ്ത്രങ്ങള്‍ ആണെങ്കിലും സൂംബ ചെയ്യാവുന്നതാണ്. കാലുകളുടെ മൂവ്‌മെന്റ്‌സിനു ബുദ്ധിമുട്ടാവുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കിയാല്‍ മതിയെന്ന് മാത്രം,' അനുപമ കൂട്ടിച്ചേര്‍ത്തു. 


പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതെ വളരെ ആസ്വദിച്ചു ചെയ്യാവുന്ന വ്യായാമമാണ് സൂംബയെന്ന് എട്ട് വര്‍ഷത്തോളമായി സൂംബ പരിശീലിക്കുന്ന സീമ മാത്യു പറഞ്ഞു. ' ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ സൂംബയെ കുറിച്ച് കേട്ടിരുന്നെങ്കിലും 2017 മുതലാണ് എക്‌സ്പീരിയന്‍ ചെയ്യാന്‍ തുടങ്ങിയത്. ആഴ്ചയില്‍ മൂന്ന് ദിവസം നടത്തുന്ന സൂംബ എനിക്ക് മാനസികമായും ശാരീരികമായും ഏറെ ഗുണം ചെയ്തിട്ടുണ്ട്. കൂടുതല്‍ ആസ്വാദ്യകരമായ രീതിയില്‍ ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടുന്നതായാണ് 'സൂംബ' ചെയ്യുമ്പോള്‍ എനിക്ക് തോന്നുന്നത്. കൃത്യമായ ഡയറ്റിനൊപ്പം 'സൂംബ' കൂടിയായപ്പോള്‍ എനിക്ക് ശരീരഭാരം കുറയ്ക്കാനും കൂടുതല്‍ ആരോഗ്യവതിയാകാനും സാധിച്ചു. പ്രായത്തിന്റെ അതിര്‍വരമ്പില്ലാതെ ആര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് 'സൂംബ' കൂടുതല്‍ പ്രയോജനം ചെയ്യുന്നുണ്ട്. മുപ്പതുകളില്‍ എന്റെ ശരീരഭാരം 70 കിലോ ആയിരുന്നു. കൃത്യമായ സൂംബ പരിശീലനത്തിലൂടെ 2020 ആകുമ്പോഴേക്കും എന്റെ ശരീരഭാരം 10 കിലോയാണ് കുറഞ്ഞത്. ശാരീരികമായും മാനസികമായും എന്നില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ആഴ്ചയില്‍ മൂന്ന് ദിവസമുള്ള 'സൂംബ'യിലൂടെ സാധിച്ചു.' സീമ മാത്യു പറഞ്ഞു.
 
സൂംബയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, പരിശീലനം എന്നിവയ്ക്കു ബന്ധപ്പെടാം: അനുപമ വര്‍മ (സൂംബ ഇന്‍സ്ട്രക്ടര്‍ നെറ്റ് വര്‍ക്ക്, സൂംബ കിഡ്‌സ് ആന്റ് കിഡ്‌സ് ജൂനിയര്‍ പരിശീലനം നേടിയിട്ടുണ്ട്) MOB: 9633038242 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍