Ward Delimitation: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളുടെയും വാർഡ് വിഭജനം അന്തിമഘട്ടത്തിൽ: വിജ്ഞാപനം പുറത്തിറക്കി

അഭിറാം മനോഹർ

വ്യാഴം, 29 മെയ് 2025 (15:36 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും വാര്‍ഡ് വിഭജനം സംബന്ധിച്ച ഡീലിമിറ്റേഷന്‍ പ്രക്രിയയുടെ അന്തിമഘട്ടം പൂര്‍ത്തിയായി. ഇത് സംബന്ധിച്ച വിജ്ഞാപനം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ച് പുറത്തിറക്കി. കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത്. ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, കെ. ബിജു, എസ്. ഹരികിഷോര്‍, ഡോ. കെ. വാസുകി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് വാര്‍ഡ് വിഭജനം നടത്തുന്നത്. പുതിയ വിജ്ഞാപനപ്രകാരം  മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കുറഞ്ഞത് 26ഉം,കൂടിയത് 53 വാര്‍ഡുകളുമുണ്ടാകും. കോര്‍പ്പറേഷനുകളില്‍ അവ യഥാക്രമം 56 ഉം 101 ഉം ആണ്.
2011 ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാര്‍ഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും,കോര്‍പ്പറേഷനുകളില്‍ ഏഴ് വാര്‍ഡുകളുമാണ് വര്‍ദ്ധിച്ചത്.  ഇതോടെ 87 മുനിസിപ്പാലിറ്റികളില്‍ ആകെ 3241 വാര്‍ഡുകളും, 6 കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകളും നിലവിലുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു.
 
 
2015ല്‍ സംഖ്യയില്‍ മാറ്റമില്ലാതിരുന്ന പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയും തൃക്കടീരി ഗ്രാമപഞ്ചായത്തും പുതിയ ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയില്ല.
 
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചാത്തുകളില്‍ 17337 വാര്‍ഡുകളും,87 മുനിസിപ്പാലിറ്റികളില്‍ 3241 വാര്‍ഡുകളും,ആറ് കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകളുമാണുണ്ടാകുക. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടി വകുപ്പിന്റെe-gazetteവെബ്‌സൈറ്റില്‍ (www.compose.kerala.gov.in)ലഭിക്കും. നിലവിലുണ്ടായിരുന്ന വാര്‍ഡുകളിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ വോട്ടര്‍മാരെയും പുനര്‍നിര്‍ണയിച്ച വാര്‍ഡുകളിലേയ്ക്ക് പുന:ക്രമീകരിച്ചു കൊണ്ടുള്ള പുതിയ വോട്ടര്‍പട്ടിക ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തയ്യാറാക്കും. ഇതിനുവേണ്ടി ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പരിശീലനപരിപാടി ജൂണ്‍ അഞ്ചിന് അവസാനിക്കും. 
 
 
ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സെക്രട്ടറിമാരും,കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍.
വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് പുറപ്പെടുവിക്കും. പുതിയ വാര്‍ഡുകളിലെ വോട്ടര്‍മാരുടെ എണ്ണത്തിനനുസരിച്ച് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കാനും സജ്ജീകരിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ ബ്‌ളോക്ക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം നടക്കും. സംസ്ഥാനത്തെ 152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് വിജ്ഞാപനം മെയ് 30ന് പുറപ്പെടുവിക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍