ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷത്തോടെ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി; ഗോപാൽ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി

ശനി, 5 ഓഗസ്റ്റ് 2017 (19:45 IST)
രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 771 വോട്ടുകളിൽ എൻഡിഎ സ്ഥാനാർഥി വെങ്കയ്യ നായിഡുവിന് 516 (68%) വോട്ടുകൾ ലഭിച്ചപ്പോള്‍ 11 വോട്ടുകൾ അസാധുവായി.

പ്രതിപക്ഷ സ്ഥാനാർഥിയും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 (32%) വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജയത്തോടെ പത്ത് വർഷത്തിന് ശേഷം ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്ന എൻഡിഎ നേതാവെന്ന വിശേഷണവും വെങ്കയ്യ നായിഡുവിന് സ്വന്തമായി.

തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവകാശമുള്ള 785 എം.പിമാരിൽ 771 പേർ വോട്ടു ചെയ്തു. 484 വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് അഞ്ഞൂറിലേറെ വോട്ടുകൾ വെങ്കയ്യ നായിഡുവിന് നേടാനായത് ബിജെപി നേതൃത്വത്തിനെ ആഹ്ളാദത്തിലാക്കി.

എന്‍ഡിഎ സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡുവിന് സഖ്യത്തിന് പുറത്തുള്ള എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ നേരത്തെ ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക