കൊല്ലപ്പെട്ട വിദേശവനിതയുടെ ഭര്‍ത്താവിനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്ന് സംശയം; മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിക്കുന്നതില്‍ ദുരൂഹത: വി മുരളീധരന്‍

വ്യാഴം, 3 മെയ് 2018 (21:31 IST)
കോവളത്ത് കൊലചെയ്യപ്പെട്ട വിദേശവനിതയുടെ ഭര്‍ത്താവിനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയതായി സംശയമുണ്ടെന്നും മൃതദേഹം തിടുക്കത്തില്‍ സംസ്കരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും വി മുരളീധരന്‍ എംപി. സര്‍ക്കാരിനെപ്പറ്റി നല്ലത് മാത്രം പറഞ്ഞ് വേഗം തിരിച്ചുപോകണമെന്നും അല്ലെങ്കില്‍ മയക്കുമരുന്നുകേസില്‍ കുടുക്കുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയതിന് അവര്‍ വഴങ്ങിയതാകാമെന്നും മുരളീധരന്‍ വ്യക്തമാക്കി.
 
വിദേശവനിതയുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാതെയാണ് തിടുക്കത്തില്‍ ശവസംസ്കാരം നടത്തുന്നത്. ഇവിടത്തെ പൊലീസ് അന്വേഷണത്തില്‍ വിദേശവനിതയുടെ സഹോദരിക്ക് പരാതി ഉണ്ടായിരുന്നു. അവര്‍ അത് തുറന്നുപറയുകയും ചെയ്തതാണ്. സ്വന്തം നിലയില്‍ തന്നെ അവര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു - മുരളീധരന്‍ ചൂണ്ടിക്കാട്ടി.
 
മൃതദേഹം കോവളത്തുനിന്ന് കണ്ടെത്തിയതിന് ശേഷവും പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന് അവര്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ അഭിപ്രായം മാറ്റിയിരിക്കുന്നു. അതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഉന്നതതല പൊലീസ് ഇടപെടല്‍ ഇതില്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല - മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍