കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ജൂണ്‍ 2025 (10:54 IST)
കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. കാണാതായവരില്‍ രണ്ടുപേര്‍ തായിവാന്‍ സ്വദേശികളും ഒരാള്‍ ഇന്തോനേഷ്യക്കാരനും മറ്റൊരാള്‍ മ്യാന്‍മര്‍ സ്വദേശിയുമാണ്. നാവിക -തീരദേശ സേനകള്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും ഇവരെ കണ്ടെത്തുന്നതിനായി ഉപയോഗിച്ചു. ഇവര്‍ കപ്പലില്‍ തന്നെ കുടുങ്ങി പോയിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്. നീന്താന്‍ അറിയാവുന്നവരാണ് ഇവര്‍. ഇവര്‍ കടലിലേക്ക് ചാടിയിട്ടുണ്ടെങ്കില്‍ മണിക്കൂറുകള്‍ക്കകം സേനകള്‍ക്ക് ഇവരെ കണ്ടെത്താന്‍ കഴിയുമായിരുന്നു.
 
സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 എന്ന കപ്പലിലാണ് തീ പിടിച്ചത്. അതേസമയം കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. കപ്പല്‍ ചെരിഞ്ഞു തുടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്. പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാവികരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. കപ്പലിന്റെ മധ്യഭാഗത്താണ് തീപിടുത്തം രൂക്ഷമായത്. കപ്പല്‍ പത്തു മുതല്‍ 15 ഡിഗ്രി ചരിഞ്ഞതിനാല്‍ കൂടുതല്‍ കണ്ടെയ്‌നറുകളും കടലില്‍ പതിച്ചിട്ടുണ്ട്. അതേസമയം കാണാതായ നാല് നാവികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 
 
കപ്പലില്‍ നിന്ന് ആറു നാവികരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ചൈനീസ് പൗരന് 40% വും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരം എന്നാണ് വിവരം. അറബിക്കടലില്‍ ചരക്ക് കപ്പല്‍ കത്തുന്ന പ്രദേശത്ത് ശക്തമായ മഴ തുടരുന്നു. തീപിടിച്ചിട്ട് രണ്ടുദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്നറുകളിലേക്ക് തീ പടരുന്നത് തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി അറബിക്കടലിലാണ് ചരക്ക് കപ്പലുള്ളത്. കോസ്റ്റുഗാര്‍ഡും നാവികസേനയും മണിക്കൂറുകളായി വെള്ളം ഒഴിക്കുന്നുണ്ട്. എങ്കിലും തീ അണയാത്ത സാഹചര്യമാണുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍