തൊടുപുഴ കൂട്ടക്കൊലപാതകം മോഷണത്തിനിടെയല്ല; അറസ്‌റ്റിലായവർ കുടുംബവുമായി അടുപ്പമുള്ളവർ

വെള്ളി, 3 ഓഗസ്റ്റ് 2018 (14:46 IST)
തൊടുപുഴ കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ കൊലപ്പെടുത്തിയത് മോഷണത്തിനിടെയല്ലെന്ന് ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാൽ. വീട്ടിൽ അതിക്രമിച്ച് കയറിയ ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും ആഭരണങ്ങൾ നഷ്‌ടപ്പെട്ടത് സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.
 
ഇതിനകം തന്നെ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണനുമായി അടുത്തുപരിചയമുള്ളവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള രണ്ടുപേരിൽ ഒരാൾ നെടുംകണ്ടം സ്വദേശിയാണ്. ഇയാൾക്ക് സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണനുമായി തർക്കമുണ്ടെന്നും പൊലീസിനു സൂചനയുണ്ട്. 15 പേരെ ചോദ്യം ചെയ്തതിൽനിന്നു സംശയം തോന്നിയവരെയാണു കസ്റ്റഡിയിൽ എടുത്തത്.
 
മോഷണ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ വാദം. കൂടുതൽ വിവരങ്ങൾക്കായി സംഭവ സ്ഥലത്തിനു സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കൊല്ലപ്പെട്ട നാലു പേരുടെയും ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. കൊലപാതകത്തിനു പിന്നിൽ പ്രഫഷണൽ കൊലപാതകികൾ അല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍