വീട്ടുകാര്‍ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിന് പോയപ്പോള്‍ വീടു കുത്തിത്തുറന്ന് വന്‍മോഷണം; കവര്‍ന്നത് 50 പവനോളം സ്വര്‍ണാഭരണങ്ങള്‍

ബുധന്‍, 24 ഓഗസ്റ്റ് 2016 (14:48 IST)
വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. അങ്കമാലിയിലാണ് സംഭവം. അമ്പതു പവനോളം സ്വര്‍ണാഭരണങ്ങള്‍ ആണ് മോഷണം പോയത്. നെടുമ്പാശ്ശേരി മള്ളുശ്ശേരിയില്‍ പാലത്തിന് വടക്കു വശം കണ്ണമ്പുഴ വീട്ടില്‍ കെ വി പോളിന്റെ വീട്ടിലാണ് മോഷണം നടന്നത്. പോളും കുടുംബവും വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിനു പോയ സമയത്ത് ആയിരുന്നു വീട്ടില്‍ മോഷണം നടന്നത്.
 
തീര്‍ത്ഥാടനം കഴിഞ്ഞുവന്നപ്പോള്‍ വീടാകെ അലങ്കോലമായി കിടക്കുന്നത് കണ്ട് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്നെന്ന് മനസ്സിലാക്കിയത്. പോളിന്റെ ഭാര്യ മേഴ്സിയുടെ ആഭരണങ്ങളാണ് മോഷണം നഷ്‌ടമായത്. വീടിന്റെ രണ്ടാം നിലയില്‍  മേശവലിപ്പില്‍ തുണിയില്‍ പൊതിഞ്ഞായിരുന്നു ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. താക്കോല്‍ അലമാരയുടെ മുകളില്‍ നിന്നെടുത്ത് മേശവലിപ്പ് തുറന്ന് മോഷണം നടത്തിയതിനു ശേഷം മോഷ്‌ടാക്കള്‍ താക്കോല്‍ യഥാസ്ഥാനത്തു വെച്ചതിനു ശേഷമാണ് മടങ്ങിയത്.
 
ഞായറാഴ്ച തീര്‍ത്ഥാടനത്തിനു പോയ പോളും കുടുംബവും ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെത്തിയത്. പോളിന്റെ പരാതിയില്‍ എസ് ഐ കെ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി മോഷണം നടന്ന ഇടങ്ങള്‍ പരിശോധിച്ചു.

വെബ്ദുനിയ വായിക്കുക