ഹർത്താൽ തുടങ്ങി; കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ്, സുരക്ഷ ശക്തമാക്കി പൊലീസ്

വ്യാഴം, 18 ഒക്‌ടോബര്‍ 2018 (10:18 IST)
ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ. തുലാമാസ പൂജയ്‌ക്കായി ഇന്നലെ ശബരിമല തുറന്നതോടെ സ്‌ത്രീകൾ ഉൾപ്പെടെ നിരവധിപേർ മലകയറാൻ എത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ പലരും മടങ്ങിപ്പോകുകയായിരുന്നു. പമ്പയിലും നിലയ്‌ക്കലിലുമാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്.
 
പ്രതിഷേധ സൂചകമായി നടത്തുന്ന ഹർത്താലിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ് ഉണ്ടാകുകയും ചെയ്‌തു. കുണ്ടായിത്തോട്, മുക്കം, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ കോഴിക്കോട് സ്‌കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. അതേസമയം, തിരുവനന്തപുരത്ത് കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായതിനെത്തുടർന്ന് ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
 
നിലവിൽ ശബരിമലയിൽ ഇലവുങ്കൽ‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളിൽ നിരോധാജ്ഞയുണ്ട്. എന്നാൽ തീർത്ഥാടകർക്ക് ഇത് ബാധകമായിരിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന്  രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താൽ‍. ശബരിമല കർമസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍