മന്ത്രിമാർ വാഴാത്ത മൻമോഹൻ ബംഗ്ലാവ്, അന്ധവിശ്വാസം തിരുത്തിയത് തോമസ് ഐസക്

വെള്ളി, 21 മെയ് 2021 (18:31 IST)
കേരളരാഷ്ട്രീയത്തിൽ ഏറെ അന്ധവിശ്വാസങ്ങൾ ചുറ്റിപറ്റി നിൽക്കുന്ന രണ്ട് കാര്യങ്ങളാണുള്ളത്. മൻമോഹൻ ബംഗ്ലാവും പതിമൂന്നാം നമ്പർ കാറും. ഇവ രണ്ടും ചീത്ത ഫലങ്ങൾ കൊണ്ടുവരുമെന്നാണ് കേരള രാഷ്ട്രീയത്തിലെ പ്രധാനമായ അന്ധവിശ്വാസം. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ ഒന്നായ മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ അധികനാൾ വാഴില്ലെന്നാണ് വിശ്വാസം അതുപോലെ പതിമൂന്നാം നമ്പർ ദൗർഭാഗ്യകരമാണ് എന്നതാ മറ്റൊന്ന്. എന്നാൽ ഈ രണ്ട് അന്ധവിശ്വാസങ്ങളെയും വെല്ലുവിളിച്ച് ഈ വിശ്വാസങ്ങൾ തെറ്റാണെന്ന് സ്ഥാപിച്ചത് മുൻ ധനമന്ത്രി തോമസ് ഐസക് ആയിരുന്നു.
 
രാജകീയത കളിയാടുന്ന മൻമോഹൻ ബംഗ്ലാവിൽ എ.ജെ.ജോൺ, കെ.കരുണാകരൻ, ആർ.ബാലകൃഷ്‌ണപിള്ള തുടങ്ങി ഇവിടെ താമസിച്ച് അറം പറ്റിയവരുടെ നിര വലുതാണ്. തിരു-കൊച്ചി മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റ എ.ജെ. ജോണിനു ബംഗ്ലാവും സ്ഥാനവും അതിവേഗം ഒഴിയേണ്ടിവന്നു. ആഭ്യന്തര മന്ത്രിയായി കാലാവധി തികച്ചെങ്കിലും പിന്നീടു മുഖ്യമന്ത്രിയായി ഒരു മാസത്തിനുള്ളിൽ കരുണാകരനും പടിയിറങ്ങി.
 
മന്ത്രി ആർ ബാലകൃഷ്‌ണപിള്ളയാകട്ടെ വാസ്‌തു പൂജയെല്ലാം നടത്തിയാണ് ബംഗ്ലാവിലേക്ക് താമസം മാറിയത്. എന്നാൽ അധികം വൈകാതെ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ കാലാവധി തികയ്‌ക്കാതെ സ്ഥാനമൊഴിഞ്ഞു.പിന്നീട് ഈ ബംഗ്ലാവ് മന്ത്രിമാർ വാഴാത്ത മന്ദിരമായി മുദ്രകുത്തപ്പെടുകയായിരുന്നു. കോടിയേരി മന്ത്രിയായി താമസ ഇങ്ങോട്ട് മാറ്റിയെങ്കിലും വാസ്തു ശാസ്ത്ര പ്രകാരം വീടിനും ഗേറ്റിനും മാറ്റങ്ങൾ വരുത്താൻ 17.40 ലക്ഷം രൂപ ചെലവിട്ടതായി ആരോപണങ്ങൾ ഉയർന്നു.
 
ഒടുവിൽ 2011ൽ ആര്യാടൻ മുഹമ്മദാണ് മന്ദിരത്തിലെത്തിയത്. മന്ത്രിക്കസേരയ്‌ക്ക് ഇളക്കം തട്ടിയില്ലെങ്കിൽ സോളാർ ഉൾപ്പടെയുള്ള ആരോപണങ്ങൾ സംഭവബഹുലമായിരുന്നു മന്ത്രിയായുള്ള കാലാവധി. തുടർന്ന് വന്ന പിണറായി മന്ത്രിസഭയിൽ പതിമൂന്നാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും തോമസ് ഐസക് ഏറ്റെടുക്കുകയായിരുന്നു. തോമസ് ഐസക്കിനും ആര്യാടൻ മുഹമ്മദിനും പുറമെ യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന എം.വി.രാഘവൻ മാത്രമാണ് ബംഗ്ലാവിൽ താമസിച്ച് കാലാവധി പൂർത്തിയാക്കിയ മന്ത്രിമാർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍