ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: എവി ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദേശം - പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍

ബുധന്‍, 9 മെയ് 2018 (19:35 IST)
വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദേശം. റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് അന്വേഷണ സംഘത്തലവൻ ഐജി ശ്രീജിത്ത് സമര്‍പ്പിക്കും.

ജോര്‍ജിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. ഇക്കാര്യത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടും. നിര്‍ണായകമായ മൂന്ന് മൊഴികള്‍ ലഭിച്ചതാണ് എസ്‌പിക്ക് വിനയായത്.

കസ്റ്റഡി മർദനം അറിയിച്ച ഉദ്യോഗസ്ഥനോട് ജോര്‍ജ് മോശമായി പെരുമാറി, ആർടിഎഫ് ഉദ്യോഗസ്ഥരെ വഴിവിട്ടു പ്രോൽസാഹിപ്പിച്ചു, പ്രതികളാണെന്നറിഞ്ഞിട്ടും കുറ്റവാളികളായ പൊലീസുകാരെ കേസിൽ നിന്ന് ഊരിയെടുക്കാൻ ശ്രമിച്ചു എന്നീ നിര്‍ണായക മൊഴികളാണ് എ‌സ്‌പിക്ക് എതിരായത്.

ജോർജിനെതിരെ നിർണായകമായ പത്തിലധികം തെളിവുകൾ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇന്ന് ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്നര മണിക്കൂറോളം നീണ്ടു. 

ജോര്‍ജിനെ ക്രിമനല്‍ കേസില്‍ പ്രതിയാക്കിയേക്കുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. അന്വേഷണ സംഘം വയർലെസ് സന്ദേശങ്ങൾ അടക്കം പരിശോധിച്ചു കൂടുതൽ തെളിവുകള്‍ ശേഖരിക്കും. എസ്പിയെ പ്രതിയാക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍