റിന്‍സി ഇടനിലക്കാരിയെന്ന് സൂചന; ഫ്‌ളാറ്റില്‍ സിനിമ താരങ്ങള്‍ എത്താറുണ്ട്

രേണുക വേണു

വെള്ളി, 11 ജൂലൈ 2025 (09:23 IST)
Rincy Mumthaz - MDMA Case

കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവതി റിന്‍സി മുംതാസിനു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധം. ലഹരി ഇടപാടില്‍ സിനിമ താരങ്ങള്‍ക്കു ഇടനിലക്കാരിയായി റിന്‍സി പ്രവര്‍ത്തിച്ചിരുന്നതായി സൂചനയുണ്ട്. ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 
 
സിനിമ പ്രൊമോഷന്‍ കമ്പനിയായ 'ഒബ്‌സ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ്' ക്രിയേറ്റീവ് ഹെഡ് ആയിരുന്നു റിന്‍സി. പൃഥ്വിരാജ് സിനിമയായ 'ആടുജീവിതം', ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ', ജോജു ജോര്‍ജ് ചിത്രം 'പണി' എന്നിവയുടെ പ്രൊമോഷന്‍ പരിപാടികളില്‍ റിന്‍സി സജീവസാന്നിധ്യമായിരുന്നു. സിനിമ താരങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും ലഹരി പിടിച്ച ഫ്‌ളാറ്റില്‍ മലയാള സിനിമയിലെ പല പ്രമുഖരും എത്തിയിട്ടുണ്ടെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍. 
 
റിന്‍സി മുംതാസ് വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സിനിമ മേഖലയിലുള്ളവര്‍ ഈ ഫ്‌ളാറ്റില്‍ എത്തിയിരുന്നു. എംഡിഎംഎയുമായി പിടിയിലായ യാസറിനു ലഹരി എത്തിക്കാന്‍ റിന്‍സി പണം നല്‍കിയിരുന്നെന്നും പൊലീസ് പറയുന്നു. 20.55 ഗ്രാം എംഡിഎംഎയുമായാണ് റിന്‍സിയെയും യാസറിനെയും കാക്കനാട് പാലച്ചുവടിലെ ഫ്‌ളാറ്റില്‍ നിന്ന് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ എംഡിഎംഎ വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 
 
പത്ത് മാസം മുന്‍പാണ് റിന്‍സി ഈ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നത്. അതിനുശേഷം പലപ്പോഴായി യാസറിനു ലഹരി എത്തിക്കാന്‍ പണം നല്‍കിയിരുന്നു. ഈ പണം സിനിമ മേഖലയില്‍ നിന്നുള്ളവര്‍ നല്‍കിയതാകാമെന്നും റിന്‍സി ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ടാകുമെന്നുമാണ് നിഗമനം. 
 
റിന്‍സിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സിനിമ മേഖലയില്‍ നിന്നുള്ള ആരെങ്കിലുമായി പണം ഇടപാടുകള്‍ ഉണ്ടോയെന്ന് അറിയാനാണ് ഇത്. ഫ്‌ളാറ്റിലെ സന്ദര്‍ശകര്‍ ആരൊക്കെയായിരുന്നെന്നും പൊലീസ് അന്വേഷിക്കുന്നു. നിലവില്‍ രണ്ട് പേരും റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി തൃക്കാക്കര പൊലീസ് ചോദ്യം ചെയ്യും. 
 
അതേസമയം റിന്‍സിയെ തള്ളി ഒബസ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെത്തി. ക്രിയേറ്റീവ് ഹെഡായി പ്രവര്‍ത്തിച്ചിരുന്ന റിന്‍സിയെ ലഹരി ഇടപാട് കേസില്‍ പിടിച്ചത് അവരുടെ സ്വകാര്യ താമസസ്ഥലത്തുനിന്നാണെന്നും ഈ വിഷയത്തില്‍ തങ്ങള്‍ക്കു യാതൊരു ബന്ധവും ഇല്ലെന്നും ഒബ്‌സ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍