സംസ്ഥാനത്ത് റേഷൻ കാർഡ് ഇ-കെവൈസി മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി

അഭിറാം മനോഹർ

ഞായര്‍, 27 ഒക്‌ടോബര്‍ 2024 (16:18 IST)
സംസ്ഥാനത്ത് മഞ്ഞ,പിങ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് അംഗങ്ങളില്‍83.67ശതമാനം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍. ഇ-കെവൈസി അപ്ഡേഷനുള്ള സമയപരിധി ഒക്ടോബര്‍25ന് വരെയാണെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇനിയും16ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് ഇതുവരെയും  പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇ - കെവൈസി മസ്റ്ററിംഗ് 2024നവംബര്‍5വരെസമയപരിധി നീട്ടിയത്. 
 
ഇ-കെവൈസി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തിയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ആദ്യ5സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
 മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളില്‍ നേരിട്ടെത്തി,റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ,നിലവില്‍ മസ്റ്ററിംഗ് നടത്തി വരുന്നു. ഇത് നവംബര്‍5വരെ തുടരും. വിവിധ കാരണങ്ങളാല്‍ ഇ-പോസില്‍ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്‌കാനര്‍ ഉപോഗിച്ച് പൂര്‍ത്തീകരിക്കുന്നതാണ്. ഇതിനായി വിവിധ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ആവശ്യമായ ക്യാമ്പുകള്‍ നവംബര്‍5ന് ശേഷം സംഘടിപ്പിക്കും. കുട്ടിയായിരുന്നപ്പോള്‍ ആധാര്‍ കാര്‍ഡ് എടുത്തതും നിലവില്‍12വയസ്സില്‍ താഴെയുള്ളതുമായ കുട്ടികളുടെ മസ്റ്ററിംഗ് ഐറിസ് സ്‌കാനര്‍ ഉപോഗിച്ച് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് പുതിയ ആധാര്‍ എടുക്കുന്ന പക്ഷം ഇപ്പോള്‍ തന്നെ റേഷന്‍കടകള്‍ വഴി മസ്റ്ററിംഗ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയും.
 
 വിദ്യാഭ്യാസം,തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് മതിയായ സമയം നല്‍കും. മറ്റുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇത്തരക്കാര്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അര്‍ഹരെന്ന് കാണുന്ന പക്ഷം ഈ വിഭാഗത്തില്‍പ്പെട്ടവരെ വിവിധ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ആവശ്യങ്ങള്‍ക്കായി രാജ്യത്തിന് പുറത്തുള്ള മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്ക് എന്‍ആര്‍കെ സ്റ്റാറ്റസ് നല്‍കി കാര്‍ഡില്‍ ഉള്‍പ്പെടുത്തുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്നതിനായി ഇവര്‍ നാട്ടിലെത്തേണ്ടതില്ല. ഇത്തരത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസരം നല്‍കിക്കൊണ്ട് മസ്റ്ററിംഗ്100ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍