ശബരിമല വിഷയം; നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎൽഎമാർ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി, സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല

തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (11:46 IST)
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫ് എംഎൽഎമാർ അനിശ്ചിത സത്യാഗ്രഹത്തിലേക്ക്. നിയമസഭ കവാടത്തിന് മുന്നിലായി വി എസ് ശിവകുമാർ‍, പാറക്കല്‍ അബ്ദുള്ള, എന്. ജയരാജ് എന്നിവരാണ് സത്യഗ്രഹം തുടങ്ങിയിരിക്കുന്നത്. ഇന്ന് സഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.
 
ചോദ്യോത്തര വേളയില്‍ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി ശക്തമായ വാക്‌പോര് ഉണ്ടായിരുന്നു. നിയമസഭ പിരിഞ്ഞതിന് പിന്നാലെ സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.  
 
സഭാ നേതാവ് തന്നെ കുറിപ്പ് കൊടുത്തയച്ച് സഭ തടസ്സപ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ ടി ജലീല്‍ വിഷയം സഭയിലെത്താതിരിക്കാനാണ് സഭ തടസ്സപ്പെടുത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.
 
കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല വിഷയം ഉന്നയിച്ച് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. രൂക്ഷമായ തര്‍ക്കം കാരണം മൂന്നു ദിവസവും സഭ നടത്താന്‍ സാധിക്കാതെ വന്ന സാഹചര്യം പരിഗണിച്ച് ഇന്ന് കെ ടി ജലീലിന്റെ ബന്ധുനിയമന വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍