രാഹുല്‍ വിഴുപ്പ്, ചുമക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല; പുറത്താക്കാന്‍ സാധ്യത

രേണുക വേണു

ശനി, 29 നവം‌ബര്‍ 2025 (08:49 IST)
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയേക്കും. ലൈംഗിക പീഡന പരാതിയില്‍ ആരോപണ വിധേയനായ എംഎല്‍എയെ പ്രതിരോധിച്ചാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നാണ് മിക്ക നേതാക്കളുടെയും അഭിപ്രായം. 
 
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിവേഗം നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. നിലവില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ മാത്രമാണ് രാഹുലിനുള്ളത്. ഇത് ഡിസ്മിസല്‍ (പുറത്താക്കല്‍) ആക്കണമെന്നാണ് ചെന്നിത്തല വിഭാഗത്തിന്റെ ആവശ്യം. രാഹുലിനായി കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധം തീര്‍ക്കരുത്. അങ്ങനെ ചെയ്താല്‍ വാരിനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം തിരിച്ചടിയായേക്കാം. രാഹുലിനെ പുറത്താക്കണമെന്ന് ചെന്നിത്തല കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനോടു ആവശ്യപ്പെട്ടതായാണ് വിവരം. 
 
നേരത്തെ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയ കെ.സുധാകരന്‍ ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. രാഹുല്‍ ചെയ്തത് മഹാതെറ്റാണെന്നും ഫോണ്‍ വിളിച്ചു താന്‍ ചീത്ത പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി എന്ത് തീരുമാനം എടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എയുടെയും തീരുമാനം. യൂത്ത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മാത്രമാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ഉള്ളത്. 
 
10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്. എഫ്.ഐ.ആറില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന. വിവാഹ വാഗ്ദാനം നല്‍കിയാണ് രാഹുല്‍ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരിയുടെ മൊഴി. ആദ്യ പീഡനം മാര്‍ച്ചിലായിരുന്നു. രണ്ട് തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ളാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്ളാറ്റിലും യുവതിയെ പീഡിപ്പിച്ചു. മേയ് 30ന് ഭ്രൂണഹത്യയ്ക്കുള്ള മരുന്നു നല്‍കി. രാഹുലിന്റെ സുഹൃത്ത് ജോബിയാണ് മരുന്ന് നല്‍കിയത്. കാറില്‍ വെച്ച് മരുന്ന് കഴിപ്പിച്ചു. മരുന്നു കഴിച്ചെന്ന് രാഹുല്‍ വിഡിയോ കോളിലൂടെ ഉറപ്പ് വരുത്തി. പീഡനത്തിനുശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയെന്ന വിവരവും എഫ്‌ഐആറില്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ട്.
 
ബിഎന്‍എസ് 64, 89, 115, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 64 പ്രകാരം ബലാത്സംഗത്തിന് കുറഞ്ഞതു പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. വാറന്റ് കൂടാതെ പൊലീസിനു പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിയും. സ്ത്രീയുടെ അനുമതിയില്ലാതെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുന്നതിന് എതിരെയുളളതാണ് ബിഎന്‍എസ് 89-ാം വകുപ്പ്. ഇതിനും 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവുശിക്ഷ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍