മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി; നിലപാട് മാറ്റാതെ ഗവർണർ

ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (11:01 IST)
ഗാന്ധിജയന്തിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം കേരളത്തിലെ തടവുകാര്‍ക്ക് ലഭിക്കില്ല. ശിക്ഷയിളവിനുള്ള തടവുകാരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ശനിയാഴ്ച രാത്രി തന്നെ രാജ്ഭവനിലെത്തിച്ചിരുന്നു. പട്ടികയുടെ ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്തും നല്‍കിയിരുന്നു.
 
എന്നാൽ ഇതു മാത്രം പരിഗണിച്ച് തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. പ്രതികളെ ശിക്ഷച്ച ഉത്തരവും ഇതിന്റെ കൂടെ വേണമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുണ്ടെങ്കില്‍ കേസിലെ ഇരകളുടെ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും ഗവർണർ പറഞ്ഞു.
 
എന്നാൽ, ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി നേരിട്ട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. പ്രത്യേകഇളവ് നല്‍കി ശാരീരിക ഗുരുതരരോഗികൾ‍, വൃദ്ധ‍ർ, വൈകല്യമുള്ളവർ‍, വനിതകള്‍ എന്നിവരെ മൂന്നു ഘട്ടമായി മോചിപ്പിക്കാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഏറിയ പങ്കും രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ ജീവപര്യന്തത്തിനു താഴെ ശിക്ഷലഭിച്ചവരാണെന്ന ആക്ഷേപം ശക്തമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍