ബാലികയെ പീഡിപ്പിച്ച 30 കാരനെ 65 വർഷം കഠിനതടവും 60000 രൂപാ പിഴയും

എ കെ ജെ അയ്യര്‍

വെള്ളി, 2 ഓഗസ്റ്റ് 2024 (14:52 IST)
തിരുവനന്തപുരം: കേവലം ആറു വയസുമാത്രം പ്രായമുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ അയൽക്കാരനായ  30 കാരനെ കോടതി 65 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 65 വർഷം കഠിന തടവുകൂടാതെ 60,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.
 
 30കാരനായ പ്രതി രാഹുലിനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയായ കുട്ടിക്കു നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളിൽ കുറ്റവാളിക്ക്  കടുത്ത ശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കു എന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
 
2023 ഏപ്രിൽ 7,10,17 തീയതികളിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡന സമയത്ത് കുട്ടി ഉറക്കെ കരഞ്ഞപ്പോൾ പ്രതി പാവാട വായിൽ തിരുകി. പുറത്ത് പറഞ്ഞാൽ അടിക്കുമെന്നും ഭീഷണിപ്പെടുത്തി. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ പ്രതിയെ ഭയന്നു കുട്ടി വിവരം വീട്ടിൽ പറഞ്ഞില്ല. വേദന കൊണ്ടു കരഞ്ഞ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോകാൻ ശ്രമിച്ചെങ്കിലും കുട്ടി സമ്മതിച്ചില്ല. കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം വെളിപ്പെട്ടത്. ഉടൻ തന്നെ വീട്ടുകാർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധന നടത്തിയ ഡോക്ടറും സ്ഥിരീകരിച്ചു. തുടർന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍