നിലയ്ക്കലിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കി: വാഹനം തടഞ്ഞവരെ അറസ്റ്റു ചെയ്തു നീക്കി, ദമ്പതികള്‍ക്ക് മര്‍ദ്ദനം - പ്രതിഷേധം ശക്തം

ബുധന്‍, 17 ഒക്‌ടോബര്‍ 2018 (07:24 IST)
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. പ്രതിഷേധക്കാര്‍ പ്രകോപനപരമായ സാഹചര്യം സൃഷ്ടിച്ചതോടെ എഡിജിപി അനന്തകൃഷ്ണന്റെ നിർദ്ദേശപ്രകാരം പന്തല്‍ പൊളിച്ചു നീക്കിയത്.

പുലർച്ചെ 3.30ഓടെ ശബരിമലയിലേക്ക് വന്ന വാഹനങ്ങള്‍ പന്തലില്‍ ഉണ്ടായിരുന്ന സമരക്കാർ തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘത്തിനെതിരെയും സമരക്കാര്‍ നീങ്ങിയതോടെ പന്തലി ഉണ്ടായിരുന്ന പ്രവർത്തകരിൽ ചിലരെ പൊലീസ് സ്ഥലത്തു നിന്നും നീക്കുകയും പിന്നാലെ പന്തല്‍ പൊളിച്ചു നീക്കുകയുമായിരുന്നു.

ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്ന ശ്രമം മുന്നില്‍കണ്ട് രണ്ടു ബറ്റാലിയൻ വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ ഒന്നും തന്നെ പമ്പയിലേക്ക് കടത്തിവിടുന്നില്ല. അതേസമയം കെഎസ്ആർടിസി ബസുകൾ പമ്പവരെ സർവീസ് നടത്തുന്നുണ്ട്.

ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകള്‍ പരിശോധിക്കാനെന്ന പേരില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടയുകയും തമിഴ്‌നാട്ടുകാരായ ദമ്പതികളെ ബസില്‍നിന്ന് പുറത്തിറക്കിവിടുകയും മര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍