ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ പൊളിച്ചടുക്കി വിഎസ്; യുഡിഎഫ് പ്രകടന പത്രിക വായിച്ചിട്ട് ചിരിയടക്കാന്‍ കഴിഞ്ഞില്ല, അഴിമതിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനം മുഖ്യമന്ത്രിക്ക്

വ്യാഴം, 21 ഏപ്രില്‍ 2016 (11:18 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി അഴിമതിയുടെ കാര്യത്തില്‍ ഒന്നാം നമ്പറുകാരനാണ്. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കൂമ്പാരമായി മാറിയിരിക്കുകയാണ്. മന്ത്രി പികെ ജയലക്ഷ്മിക്കെതിരെ മാത്രമാണ് കേസ് ഇല്ലാത്തത്. ബാക്കിയുള്ളവരെല്ലാം അഴിമതിക്കേസുകളില്‍ പെട്ടവരാണെന്നും വിഎസ് വ്യക്തമാക്കി. ധര്‍മടത്ത് പിണറായി വിജയന് വോട്ട് ചോദിച്ചുള്ള പ്രചാരണത്തിലായിരുന്നു
ധര്‍മടത്ത് പിണറായി വിജയന് വോട്ട് ചോദിച്ച് സംസാരിക്കുകയായിരുന്നു വിഎസ്.

അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുമെന്നാണ് യുഡിഎഫ് പ്രകടനപത്രിക പറയുന്നത്. ഇത് വായിച്ച് തനിക്ക് ചിരിയടക്കാന്‍ സാധിച്ചില്ല. ഈ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ 136 അഴിമതി കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇവരാണോ സംസ്ഥാനത്ത് അഴിമതിരഹിത ഭരണം കാഴ്‌ചവെക്കുകയെന്നും വിഎസ് ചോദിച്ചു. അഴിമതിയുടെ ഭരണമാകും തുടരുകയെന്ന്  യുഡിഎഫ് സര്‍ക്കാര്‍ പ്രകടന പത്രികയിലൂടെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അടുത്ത അഞ്ച് വര്‍ഷവും അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് വിതരണം ചെയ്യും. ഇത് ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമാണ്. ധര്‍മ്മടത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്നും വിഎസ് പറഞ്ഞു. മണ്ഡലത്തിലെ ചക്കലക്കല്ലില്‍ നടന്ന പൊതുയോഗത്തിലാണ് വിഎസ് സംസാരിച്ചത്. കടന്നപ്പള്ളി രാമചന്ദ്രന്‍, പികെ ശ്രീമതി എംപി തുടങ്ങിയ പ്രമുഖരും വിഎസിന്റെ യോഗത്തില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക