P.V.Anvar: നിലമ്പൂരില്‍ അന്‍വറിനെ പിന്തിരിപ്പിക്കാന്‍ അവസാന സമയത്തും യുഡിഎഫ് നേതൃത്വം ശ്രമിച്ചതായി റിപ്പോര്‍ട്ട്

രേണുക വേണു

വെള്ളി, 6 ജൂണ്‍ 2025 (08:56 IST)
P.V.Anvar: പി.വി.അന്‍വര്‍ പേടിയില്‍ യുഡിഎഫ് ക്യാംപ്. നിലമ്പൂരില്‍ അനായാസ വിജയം ഉറപ്പെന്ന് കരുതിയിരുന്ന യുഡിഎഫ് നേതൃത്വം പി.വി.അന്‍വറിന്റെ എന്‍ട്രിയോടെ പരുങ്ങലിലായി. യുഡിഎഫിനു ലഭിക്കേണ്ട വോട്ടുകള്‍ അന്‍വര്‍ പിടിച്ചേക്കാമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്. ഇത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പ്രതികൂലമായ ഫലത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ ആശങ്ക. 
 
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കണമെന്ന് യുഡിഎഫ് നേതൃത്വം അവസാന സമയത്തും അന്‍വറിനോടു ആവശ്യപ്പെട്ടതായാണ് വിവരം. അന്‍വര്‍ മത്സരിക്കാതിരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയച്ച് അനുനയ ശ്രമങ്ങള്‍ നടത്തിയതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ്. 
 
പി.വി.അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം പോലും യുഡിഎഫിനു മുന്നില്‍ ഉപാധികള്‍ വെച്ചത് കോണ്‍ഗ്രസ് ക്യാംപിലെ ആശങ്ക മനസിലാക്കിയാണ്. താന്‍ മത്സരിക്കാതിരിക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ അംഗീകരിക്കാതെ ഒപ്പം ചേരില്ലെന്നും അന്‍വര്‍ നിലപാടെടുക്കുകയായിരുന്നു. 
 
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനു തലവേദനയാകുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള നേതാക്കള്‍ അടക്കം ആശങ്കപ്പെടുന്നത്. ലീഗ് വോട്ടുകളിലാണ് കോണ്‍ഗ്രസിനു സംശയം. ആര്യാടന്‍ ഷൗക്കത്തിനോടു അതൃപ്തിയുള്ള വലിയൊരു വിഭാഗം അണികള്‍ ലീഗിലുണ്ട്. ഈ വോട്ടുകള്‍ പി.വി.അന്‍വറിലേക്കു പോകാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അന്‍വര്‍ പിടിക്കാന്‍ സാധ്യതയുള്ള കൂടുതല്‍ വോട്ടുകളും യുഡിഎഫിന്റേതാകും. ഇത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനു ഗുണം ചെയ്തേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. 
 
മുസ്ലിം ലീഗിനെ പലപ്പോഴും കടന്നാക്രമിച്ചിട്ടുള്ള നേതാവാണ് ഷൗക്കത്ത്. മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാര്‍ ഷൗക്കത്തിനോടു താല്‍പര്യക്കുറവ് കാണിച്ചതുകൊണ്ടാണ് 2016 ല്‍ യുഡിഎഫ് വലിയ മാര്‍ജിനില്‍ തോറ്റത്. 2021 ല്‍ ഷൗക്കത്ത് മാറി വി.വി.പ്രകാശ് വന്നപ്പോള്‍ തോല്‍വിയുടെ ആഘാതം കുറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കാന്‍ വി.വി.പ്രകാശിനു സാധിച്ചു. സമാന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് കരുതുന്നു. ആര്യാടന്‍ കുടുംബത്തോടു നിലമ്പൂരിലെ മുസ്ലിം ലീഗ് നേതാക്കള്‍ക്കു അടക്കം കടുത്ത വിയോജിപ്പുണ്ട്. ലീഗ് അണികള്‍ക്കിടയിലും ഈ അതൃപ്തി രൂക്ഷമാണ്. പാണക്കാട് കുടുംബം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നു വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. ലീഗ് സംസ്ഥാന നേതാക്കളെ കളത്തിലിറക്കി പരമാവധി മുസ്ലിം വോട്ടുകള്‍ യുഡിഎഫില്‍ എത്തിക്കാനുള്ള തീവ്രശ്രമമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍