കൃത്യമായ അസൂത്രണത്തോടെ ഭര്‍ത്താവിനെ പറ്റിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പൊലീസ് പിടിയിലായി. മീനു എന്ന 22കാരിയെയും കുഞ്ഞിനെയുമാണ് കാമുകനൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടിയത്. തന്നെയും കുഞ്ഞിനെയും ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി നേരത്തേ ഭര്‍ത്താവ് മനുവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. അതിനുശേഷം ഇവര്‍ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവത്രേ. കാസര്‍കോട് ചിറ്റാരിക്കലിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: മനുവിന്റെ ഭാര്യ മീനുവിന് ചെറുപുഴയിലെ ബിനു എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. അവർ തമ്മിൽ ഫോണിൽ കോൺടാക്‌റ്റുണ്ട്. ആ ബന്ധമാണ് ഒളിച്ചോട്ടത്തിലേക്ക് വഴിതെളിച്ചുവിട്ടത്. മൂന്ന് വയസുള്ള കുഞ്ഞിനൊപ്പം ഒളിച്ചോടി എന്ന പേരുദോഷം ഇല്ലാതക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകൽ നാടകം അരങ്ങേറിയത്. വീട്ടിൽ പിടിവലി നടന്നെന്ന് കാണിക്കാൻ വസ്‌ത്രങ്ങളും ഭക്ഷണവുമെല്ലാം വാരിവലിച്ചിട്ടതും മീനു തന്നെയാണ്. ചെറുപുഴയിലെ ഒരു സ്ഥാപനത്തിൽ ജോളി ചെയ്യവെയാണ് ഇരുവരും അടുപ്പത്തിലായത്.
കുങ്കുമം വെള്ളത്തിൽ കലർത്തിയായിരുന്നു തറയിൽ ചോരപ്പാടുകളാക്കിയത്. തുടർന്ന് കഴുത്തിലും കുങ്കുമം തേക്കുകയായിരുന്നു. കണ്ണൂരിൽനിന്നു ഡോഗ്സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് വീട്ടിനുള്ളിലെ പാടുകൾ രക്തമല്ലെന്ന് കണ്ടെത്തിയത്. പൊലീസിനേയും നാട്ടുകാരേയും കബളിപ്പിച്ചതിന് മീനുവിനെതിരെ കേസെടുക്കും.