മലബാർ സിമന്റ്സ് അഴിമതി: ഐഎഎസുകാരുൾപ്പെടെ പ്രതികളായേക്കും; കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

ശനി, 9 ജൂലൈ 2016 (10:23 IST)
മലബാർ സിമന്റ്സ് അഴിമതിയാരോപണത്തിൽ ഹൈക്കോടതി വിമർശനത്തെത്തുടർന്ന് വിജിലൻസ് കേസെടുത്ത് അന്വേഷിക്കും. പ്രമുഖ വ്യവസായി വി എം രാധാകൃഷ്ണന്‍ അടക്കമുളളവര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിര്‍ദേശം നല്‍കി. സിപിഎം നേതാവും മുൻമന്ത്രിയുമായ എളമരം കരീം അടക്കം എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ അന്വേഷണപരിധിയിൽ ഉൾപ്പെടും.
 
പാലക്കാട് വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് കേസെടുക്കാതെ പ്രതികള്‍ക്ക് മുമ്പില്‍ കുമ്പിട്ട് നിന്നത് സര്‍ക്കാരിന്റെ ഉന്നത ഇടപെടല്‍ മൂലമാണോ എന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. ഒരാഴ്ചക്കുള്ളില്‍ കേസ് എടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ബി കമാല്‍പാഷ ഉത്തരവിട്ടിരുന്നു.
 
കമ്പനി ഇടപാടുകളിലെ ക്രമക്കേട് മൂലം 2012-2013ലും 2014-15ലും ലാഭത്തില്‍ വന്‍ഇടിവുണ്ടായെന്നാണ് ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നും ഇടത് സര്‍ക്കാരില്‍ നിന്നെങ്കിലും നീതി കിട്ടുമോ എന്നും ആശങ്ക പ്രകടിപ്പിച്ച് തൃശൂര്‍ സ്വദേശി ജോയ് കൈതാരം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക