Kuwait Fire: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തി; പ്രത്യേക ആംബുലന്‍സുകള്‍ സജ്ജീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രേണുക വേണു

വെള്ളി, 14 ജൂണ്‍ 2024 (10:57 IST)
Kuwait Fire News

Kuwait Fire: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. വ്യോമസേന വിമാനത്തിലാണ് മൃതദേഹങ്ങള്‍ കുവൈറ്റില്‍ നിന്ന് എത്തിച്ചത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. കൊച്ചി വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങള്‍ ഉടന്‍ തന്നെ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ചേര്‍ന്ന് സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിനു പുറത്ത് ഇരുപതിലേറെ ആംബുലന്‍സുകള്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സജ്ജമായി നില്‍ക്കുന്നുണ്ട്. 
 
കുവൈറ്റിലെ എന്‍.ടി.ബി.സി തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ 23 മലയാളികള്‍ അടക്കം 46 ഇന്ത്യക്കാരാണ് മരിച്ചത്. അമ്പതിലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ഏഴ് തമിഴ്‌നാട് സ്വദേശികളും മരിച്ചു. 
 
തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് എന്‍.ടി.ബി.സി കമ്പനി എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് തുക, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍