സൈബർ തട്ടിപ്പിലൂടെ പത്ത് ലക്ഷം കവർന്ന യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 11 മാര്‍ച്ച് 2024 (17:38 IST)
കോഴിക്കോട്: സൈബർ തട്ടിപ്പിലൂടെ പത്ത് ലക്ഷം രൂപ കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവായൂർ പിട്ടുപ്പീടിക കുരുടൻ കുളമ്പിൽ സായ് ദാസ് എന്ന മുപ്പത്തിനാലുകാരനെയാണ് പോലീസ് പിടികൂടിയത്.

വീട്ടിലിരുന്നു തന്നെ ഗൂഗിൾ മാപ്പ് റിവ്യൂ റേറ്റിങ് ചെയ്തു വരുമാനം ഉണ്ടാക്കാം എന്ന വാട്സാപ്പ് സന്ദേശം യുവതിക്ക് അയച്ചായിരുന്നു തട്ടിപ്പ്. എന്നാൽ സന്ദേശം വിശ്വസിച്ചു യുവതി സായ് ദാസ് പറഞ്ഞ പ്രകാരം ചെയ്തതോടെയാണ് കുഴപ്പത്തിലായത്. തട്ടിപ്പു സംഘത്തിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നയാളാണ് സായ് ദാസ് എന്ന് പോലീസ് വെളിപ്പെടുത്തി. വ്യാജ വ്യാപാര സ്ഥാപനത്തിന്റെ മറവിൽ വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുറക്കുകയും ഇത്തരത്തിൽ ലഭിക്കുന്ന പണം തട്ടിപ്പു സംഘത്തിന് നൽകി കമ്മീഷൻ വാങ്ങുന്നതുമായിരുന്നു ഇയാളുടെ രീതി.

ഇതിനായി ഇയാൾ തുറന്ന രണ്ടു അക്കൗണ്ടുകളിൽ മാത്രം ഏതാനും ദിവസത്തിനകം മൂന്നര കോടി രൂപയോളം ക്രയവിക്രയം നടന്നതായി പോലീസ് അറിയിച്ചു. പരാതിയെ തുടർന്ന് പാലക്കാട്ട് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശത്തിൽ ഡി.വൈ.എസ്.പി ടി.ആർ.രാജേഷ്, സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ പി.ഡി.അനൂപ് മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍