പാസ്‌പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവിന് കേരള പോലീസിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 നവം‌ബര്‍ 2022 (11:00 IST)
പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക്  കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് കേരള പോലീസ് അര്‍ഹമായി.  തെലങ്കാനയില്‍ നടന്ന റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ കോണ്‍ഫെറന്‍സില്‍  കേരള പോലീസിന് വേണ്ടി പോലീസ് ആസ്ഥാനത്തിലെ എസ് .പി  ഡോ.നവനീത് ശര്‍മ്മ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. 2021 - 2022 വര്‍ഷത്തെ പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് തെലങ്കാന, ഹിമാചല്‍പ്രദേശ് എന്നിവയുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 
 
പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയ്ക്ക് നേരത്തെ മാസങ്ങളെടുത്തിരുന്നു. ഈ കാലതാമസം ഒഴിവാക്കുന്നതിനായി 2017 ല്‍ കേരള പോലീസ് നടപടികള്‍ ആരംഭിച്ചു.  പോലീസിലെ സാങ്കേതികവിദഗ്ദ്ധര്‍ നിര്‍മ്മിച്ച ഇ-വി ഐ പി വെര്‍ഷന്‍ 1.0 എന്ന സംവിധാനം തൃശ്ശൂര്‍ പോലീസ് ജില്ലയില്‍ നടപ്പിലാക്കി.  രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്ന ജില്ലയായ മലപ്പുറത്ത് ഈ സംവിധാനം  പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വന്‍ വിജയമായിരുന്നു.  തുടര്‍ന്ന്  എല്ലാ പോലീസ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു. പോലീസ് ക്ലിയറന്‍സ് ലഭിക്കുന്നതിനുളള കാലയളവ് 48 മണിക്കൂര്‍ മുതല്‍ 120 മണിക്കൂര്‍ വരെയാക്കി ചുരുക്കാന്‍ ഇതുവഴി കഴിഞ്ഞു. അപേക്ഷകരുടെ സംതൃപ്തിയുടെയും നടപടിക്രമങ്ങളുടെ വേഗത്തിന്റെയും അടിസ്ഥാനത്തിലാണ് മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയ സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍