ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നത് സംഘപരിവാര്‍ അജണ്ട; കടന്നാക്രമിച്ച് മുഖ്യമന്ത്രി, നിയമസഭയില്‍ പ്രമേയം

തിങ്കള്‍, 31 മെയ് 2021 (09:41 IST)
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 അനുസരിച്ചായിരുന്നു പ്രമേയം. സംഘപരിവാറിനെ കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചത്. 
 
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്നും ദ്വീപിന്റെ സംസ്‌കാരം തകര്‍ക്കരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് ജനജീവിതം അട്ടിമറിക്കുന്ന നടപടികളാണ്. തൊഴിലിനെയും ഭക്ഷണക്രമത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. 
 
ലക്ഷദ്വീപില്‍ കാവി അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമം നടക്കുന്നു. ദ്വീപിലെ തെങ്ങുകളില്‍ കാവി നിറം പൂശി. കേന്ദ്ര താല്‍പര്യങ്ങള്‍ ഉദ്യോഗസ്ഥനിലൂടെ നടപ്പിലാക്കുന്നു. നിലവിലെ എല്ലാ ജനവിരുദ്ധ ഉത്തരവുകളും അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജനതയെ ഹിന്ദുത്വ രാഷ്ട്രീയത്തിനു അടിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പിലാക്കുകയാണെന്നും പ്രമേയത്തിലുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍