ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാന്‍ അനുവദിക്കില്ല ; ആര്‍എസ്എസ് ശാഖകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: കടകംപള്ളി സുരേന്ദ്രന്‍

തിങ്കള്‍, 29 ഓഗസ്റ്റ് 2016 (14:21 IST)
ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആചാരങ്ങളുടെയും വിശ്വാസത്തിന്‍റെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാനോ സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളാക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
 
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർ എസ് എസ് ഉൾപ്പടെയുള്ള സംഘടനകൾ നടത്തി വരുന്ന അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് നിരവധി പരാതികളാണ് എനിക്ക് ദിവസേന ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളകറ്റേണ്ടതുണ്ട്. 
ക്ഷേത്രങ്ങൾ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണ്. വിശ്വാസികളെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആർ എസ് എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നത്. നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകർക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാൻ അനുവദിക്കില്ല. പ്രസ്തുത പരാതികൾക്ക് മേൽ അടിയന്തരനടപടികൾ സ്വീകരിക്കാനും അനധികൃത പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും വേണ്ട കർശനമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകും.
 

വെബ്ദുനിയ വായിക്കുക