കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു - കുറ്റപത്രത്തില്‍ അഞ്ചു പ്രതികള്‍ മാത്രം

വ്യാഴം, 21 ജൂലൈ 2016 (14:30 IST)
കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാനായ സലിംരാജിനെ ഒഴിവാക്കി. സലീം രാജിനെ ഒഴിവാക്കിയാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുൻ ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പടെ അഞ്ച് പേരെയാണ് സിബിഐ കേസിൽ പ്രതിയാക്കിയിരിക്കുന്നത്.

മുന്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ വിദ്യോദയ കുമാര്‍, നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണ് പ്രതികള്‍. സലിംരാജിന്റെ ഭാര്യയുടെ പേരും കുറ്റപത്രത്തിൽ ഇല്ല. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സലിംരാജ് ഉള്‍പ്പെടെ 29 പേരായിരുന്നു കേസിലെ പ്രതികള്‍. കേസില്‍ 21മത്തെ പ്രതിയായിരുന്നു സലിംരാജ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സലിംരാജ് ഉള്‍പ്പെടെ പത്ത് പേരെ അറസ്‌റ്റ് ചെയ്‌തത്.

കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദമായ കേസ്. കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സിബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക