സസ്പെൻഷനിൽ ഇരിക്കുന്ന ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ

ബുധന്‍, 18 ഏപ്രില്‍ 2018 (08:29 IST)
സസ്പെൻഷനിൽ ഇരിക്കുന്ന ഡി ജി പി ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയെന്നതിനാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 
 
‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരിൽ അഖിലേന്ത്യാ സർവീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു സസ്പെന്‍ഷന്‍. നേരത്തേ ഓഖി വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് ഡിസംബര്‍ 20ന് സര്‍ക്കാര്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്‌പെൻഷൻ തുടരുന്നതിനിടെയാണ് പുതിയ സസ്‌പെൻഷൻ.
 
പുസ്തകത്തിലെ പാറ്റൂർ, ബാർക്കോഴ, ബന്ധുനിയമനക്കേസുകൾ സംബന്ധിച്ച പരാമർശങ്ങൾ ചട്ടലംഘനമാണെന്ന് അന്വേഷണ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. രണ്ടു പുസ്തകങ്ങളാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ അനുമതിയില്ലാതെ എഴുതിയത്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആദ്യപുസ്തകത്തിലും കാര്യവും കാരണവും എന്ന രണ്ടാമത്തെ പുസ്തകത്തിലും ചട്ടലംഘനം നടന്നതായി സമിതി വ്യക്തമാക്കിയിരുന്നു. ഇതിലാണ് നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍