ആര്‍എസ്എസ് കൂടിക്കാഴ്ച: എഡിജിപിക്ക് ക്ഷണം ഉണ്ടായിരുന്നില്ല, ലക്ഷ്യം വ്യക്തമല്ല; അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍

രേണുക വേണു

ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (15:05 IST)
ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍.അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഔദ്യോഗിക ജോലിയുടെ ഭാഗമായിരുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അജിത് കുമാറിന്റേത് സ്വകാര്യ സന്ദര്‍ശനം ആയിരുന്നു. കൂടിക്കാഴ്ചയുടെ ഉദ്ദേശം വ്യക്തമല്ല. ആര്‍എസ്എസ് നേതാക്കളെ കാണാന്‍ ഔദ്യോഗിക കാര്‍ ഒഴിവാക്കിയാണ് പോയത്. ഇത് സൗഹൃദ കൂടിക്കാഴ്ചയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വകാര്യ, കുടുംബ ചടങ്ങുകളുടെ ഭാഗമായല്ല കൂടിക്കാഴ്ച നടത്തിയത്. രണ്ട് വ്യക്തികള്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. അതിനാല്‍ കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അതേസമയം തൃശൂരില്‍ ആര്‍എസ്എസുകാര്‍ മാത്രം പങ്കെടുത്ത ക്യാംപില്‍ എഡിജിപിക്ക് ക്ഷണമുണ്ടായിരുന്നില്ല. പൊതുജനത്തിനും പ്രവേശനം ഉണ്ടായിരുന്നില്ല. രാഷ്ട്രപതിയുടെ മെഡല്‍ കിട്ടാനും സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനക്കയറ്റത്തിനുമാണ് കൂടിക്കാഴ്ചയെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇതിനുള്ള തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. ഉദ്ദേശം അതല്ലെന്നതിനും തെളിവില്ല. മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇത് സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍