ഇന്ദുമേനോന്‍ അപകീര്‍ത്തിപ്പെടുത്തി, അഖില്‍ പി ധര്‍മജന്റെ പരാതിയില്‍ കോടതി കേസെടുത്തു

അഭിറാം മനോഹർ

തിങ്കള്‍, 18 ഓഗസ്റ്റ് 2025 (07:57 IST)
Akhil P Dharmajan- Indumenon
സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് എഴുത്തുക്കാരി ഇന്ദുമേനോനെതിരെ യുവനോവലിസ്റ്റ് അഖില്‍ പി ധര്‍മജന്‍ നല്‍കിയ പരാതിയില്‍ കോടതി കേസെടുത്തു. സെപ്റ്റംബര്‍ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഇന്ദുമേനോന്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 
 
 അഖില്‍ പി ധര്‍മജന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം ലഭിച്ച നോവലായ റാം കെയര്‍ ഓഫ് ആനന്ദിയുടെ ഉള്ളടക്കത്തെ പറ്റി ഇന്ദുമേനോന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു. ഒന്നെങ്കില്‍ കൈക്കൂലി, അല്ലെങ്കില്‍ സ്വജനപക്ഷപാതം, അതല്ലെങ്കില്‍ വായിക്കാതെ ഇന്‍പിന്‍ സാറ്റി കുത്തിയത്(കറക്കിക്കുത്തിയത്) അതും അല്ലെങ്കില്‍ ജൂറിയുടെ ബൗദ്ധികനിലവാരവും വായനയും പള്‍പ് ഫിക്ഷനില്‍ നിന്നും മുകളിലേക്ക് ഉയരാത്തത് കൊണ്ട്. അല്ലെങ്കില്‍ ആ പുസ്തകം പുരസ്‌കാരത്തിനായി തിരെഞ്ഞെടുക്കപ്പെടുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇന്ദുമേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അവാര്‍ഡിന് പിന്നിലെ കാരണത്തെ പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഇന്ദുമേനോന്‍ ആവശ്യപ്പെട്ടിരുന്നു.
 
തന്നെ തുടര്‍ച്ചയായി അപമാനിക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് കേസ് നല്‍കിയതെന്ന് അഖില്‍ പി ധര്‍മജന്‍ പറയുന്നു. വ്യക്തിഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വന്നതോടെയാണ് നിയമപരമായി നീങ്ങുന്നതെന്നും മാഡം എന്ന് തന്നെയാണ് ഇപ്പോഴും താന്‍ അഭിസംബോധന ചെയ്യുന്നത് എന്നതിനാല്‍ ആ സ്‌നേഹം ഇപ്പോഴും നിലനിര്‍ത്തുന്നുവെന്നും ഇന്ദുമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ശേഷം ആളുകളുടെ പ്രതികരണങ്ങള്‍ തന്നെ മാനസികമായും ബാധിച്ചുതുടങ്ങിയതിനാലാണ് പരാതി നല്‍കിയതെന്നും അഖില്‍ പി ധര്‍മജന്‍ വ്യക്തമാക്കി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍