കലിതുള്ളി പെരുമഴ; മരണസംഖ്യ 18, എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും സ്കൂളുകൾക്ക് അവധി

ബുധന്‍, 18 ജൂലൈ 2018 (07:42 IST)
ജന ജീവിതം താറുമാറാക്കി സംസ്ഥാനത്ത് മഴ തുടരുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 18 പേര്‍ മരിച്ചു. രണ്ടു ദിവസമായി ശക്തി കുറഞ്ഞ മഴ ഇന്നലെ രാത്രി വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. മധ്യകേരളത്തിലാണ് മഴക്കെടുതി ശക്തമായി തുടരുന്നത്.
 
 മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
 
എംജി, കാലിക്കറ്റ്, കേരള സർവകലാശാലകൾ ബുധനാഴ്ചത്തെ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
 
അതേസമയം, മഴമൂലം പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്ന കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗം നിയന്ത്രിച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. കാറ്റും മഴയും ശക്തമായതിനാല്‍ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായിട്ടാണ് നിര്‍ത്തിയിട്ടിരുന്നത്. 
 
എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള പാസഞ്ചര്‍ കടത്തിവിട്ടു. മീനച്ചാറിലെ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് കോട്ടയം വഴിയുള്ള ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത്. അതിശക്തമായ മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ രണ്ടരമണിക്കൂര്‍ വരെ വൈകിയോടുന്നുണ്ട്.
 
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്. മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 18 പേരാണ് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍