മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനെതിരെ കേസ്

എ.കെ.ജി അയ്യർ

ഞായര്‍, 9 മാര്‍ച്ച് 2025 (12:54 IST)
പാലക്കാട് :ഒറ്റപ്പാലം അർബൻ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് പത്തിരിപ്പാല ശാഖയിലെ സീനിയർ അക്കൗണ്ടൻ്റിനെതിരെ കേസ്. കേസിലെ പ്രധാന പ്രതിയായ സീനിയർ അക്കൗണ്ടൻ്റ് മോഹനകുമാർ ഒളിവിൽ പോയത് മകനോടൊപ്പം ആണെന്ന് പോലീസ് കണ്ടെത്തി. തട്ടിപ്പ് നടത്തി രണ്ടു ദിവസത്തിനുശേഷമാണ് ഇയാൾ മകനോടൊപ്പം വീട്ടിൽ നിന്ന് പോയത്. 
 
ഒട്ടാകെ 46 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ തട്ടിപ്പ് നടന്ന ദിവസങ്ങൾക്ക് ശേഷവും പ്രതികളെ പിടികൂടാൻ പോലീസിന് കഴിയാത്തതിൽ വൻവീഴ്ച ഉണ്ടായി എന്നാണ് ആരോപണം. ഒറ്റപ്പാലം അർബൻ ബാങ്കിൻറെ പത്തിരിപ്പാല ബ്രാഞ്ചിലെ സീനിയർ അക്കൗണ്ടൻറായിരുന്ന മോഹനകൃഷ്ണൻ കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരി വരെയാണ് മുക്കുപണ്ടം വെച്ച് പണം തട്ടിയത്. ബന്ധുക്കൾ കൊണ്ടുവന്ന മുക്കുപണ്ടം വാങ്ങിവെച്ച് മോഹനകൃഷ്ണൻ പണം നൽകിയെന്നാണ് കണ്ടെത്തൽ. ബാങ്ക് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. 
 
തട്ടിപ്പ് കണ്ടെത്തിയ ഉടൻ മോഹന കൃഷ്ണനെതിരെ ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. മോഹനകൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു. ആദ്യം 27 ലക്ഷം രൂപയുടെ തട്ടിപ്പെന്ന നിലയിൽ  അന്വേഷണം നടന്നപ്പോഴാണ് 18.50 ലക്ഷം രൂപയുടെ കൂടി തട്ടിയെന്ന് വ്യക്തമായത്. മോഹനകൃഷ്ണൻറെ സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി, ഇവരുടെ ഭർത്താവും സി.പി.എം തേങ്കുറുശി ലോക്കൽ കമ്മിറ്റി അംഗവുമായ കെ.വി.വാസുദേവൻ, മകൻ വിവേക് എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇവർ 4 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍