പ്രളയം: കേരളത്തിന് 3048 കോടിയുടെ കേന്ദ്ര സഹായം

വ്യാഴം, 6 ഡിസം‌ബര്‍ 2018 (16:01 IST)
ഡൽഹി: പ്രളയദുരിതാശ്വാ‍സത്തിനായി കേരളത്തിന് 3048 കോടിയുടേ കേന്ദ്ര സഹായം നൽകാൻ തീരുമാനമായി. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാ‌ഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിലാണ് നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. കേന്ദ്ര ദുരിതാശ്വാസ നിധിയിൽനിന്നുമാണ് തുക നൽകുക. 
 
പ്രളയാനന്തരം കേരളത്തിലെ പ്രളയബധിത പ്രദേശങ്ങൾ സന്ദർശിച്ച സെക്രട്ടറി തല സമിതി കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്നാഥ് സിംഗിനെ കൂടാതെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി, കൃഷിമന്ത്രി രാധാമോഹന്‍സിംഗ്  എന്നിവർ അടങ്ങിയ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിൽ അന്തിമ തീരുമാനം എടുക്കുകയായിരുന്നു. 
 
രണ്ട് ഘട്ടമായി 5700 കോടിയുടെ ധനസഹായമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രം നേരത്തെ അനുവദിച്ച 600 കോടി  ഇപ്പോൾ പ്രഖ്യാപിച്ച തുകയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രളയം നാശംവിതച്ച ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍