വ്യാജ കണക്ഷനില്‍ ലക്ഷങ്ങളുടെ ഫോണ്‍ വിളി: ബിഎസ്എന്‍എല്‍ എഞ്ചിനീയര്‍ക്കും കൂട്ടാളികള്‍ക്കും കഠിന തടവും പിഴയും

എ കെ ജെ അയ്യര്‍

വ്യാഴം, 29 ഏപ്രില്‍ 2021 (18:57 IST)
തിരുവനന്തപുരം: വ്യാജ കണക്ഷന്‍ എടുത്ത് 36 ലക്ഷം രൂപയ്ക്ക് വിദേശത്തേക്ക് വിളിച്ച് കമ്പനിയെ കബളിപ്പിച്ച കേസില്‍ ബി.എസ്.എന്‍.എല്‍ എഞ്ചിനീയര്‍ക്കും കൂട്ടാളിക്കും കഠിന തടവും പിഴയും വിധിച്ചു. ബി.എസ്.എന്‍.എല്‍ നിന്ന് വിരമിച്ച എഞ്ചിനീയര്‍ മണക്കാട് കൊഞ്ചിറവിള സ്വദേശി ബി.രഘൂത്തമന്‍ നായര്‍ ആണ് കേസിലെ പ്രധാന പ്രതി. വ്യാജ രേഖ ചമച്ച് സിം കാര്‍ഡുകള്‍ എടുത്താണ് 36 ലക്ഷം രൂപയ്ക്ക് വിദേശത്തേക്ക് വിളിച്ചത്.
 
രഘൂത്തമന്‍ നായര്‍ക്ക് പത്ത് വര്‍ഷത്തെ കഠിന തടവും നാല് ലക്ഷം രൂപ പിഴയുമാണ് വിവിധ കുറ്റങ്ങള്‍ക്കായി പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ.സുനില്‍ കുമാര്‍ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ നാല് വര്ഷം തടവില്‍ കിടന്നാല്‍ മതി.
 
വിദേശത്തേക്ക് ഫോണ്‍ വിളിച്ച അന്‍സാരി ഹാര്‍ഡ് വെയേഴ്‌സ് ഉടമ ഷിജു, കല്ലമ്പലം സ്വദേശി സിമി, പട്ടം സ്വദേശി മഹേഷ് സിന്‍ഹ, പെട്ട സ്വദേശി ശ്രീകേഷ്, കല്ലറ സ്വദേശി മുബാറക്ക്, വട്ടിയൂര്‍ക്കാവ് സ്വദേശി രേഖാ വേണുഗോപാല്‍, കുമാരപുരം സ്വദേശി കാര്‍ത്തിക എന്നിവരും കേസിലെ പ്രതികളാണ്. ഇവരില്‍ സിമി വിചാരണയ്ക്ക് മുമ്പ് മരിച്ചിരുന്നു. ഇവര്‍ക്കും വിവിധ കാലയളവിലുള്ള തടവ് ശിക്ഷയും പിഴയും വിധിച്ചിട്ടുണ്ട്.
 
വ്യാജ കണക്ഷന്‍ എടുത്തതില്‍ പണം അടയ്ക്കാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വ്യാജ പേരുകാരാണ് ഇവരെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് സി.ബി.ഐ കേസ് അന്വേഷിച്ചു പ്രതികളെ പിടികൂടിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍