കേന്ദ്രത്തിന്റെത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതി; ശമ്പളം വൈകില്ല, പിൻവലിക്കുന്നതിന് നിയന്ത്രണം - തോമസ് ഐസക്

ബുധന്‍, 30 നവം‌ബര്‍ 2016 (17:15 IST)
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു ലക്ഷം കോടിയുടെ കള്ളപ്പണം പിടിക്കാന്‍ കേന്ദ്രം 2.5 ലക്ഷം കോടി നഷ്‌ടപ്പെടുത്തി. കേന്ദ്രം അവകാശപ്പെടുന്നതു പോലെ മൂന്ന് ലക്ഷത്തിന്റെ കള്ളപ്പണം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പളം നല്‍കാനുള്ള 1200 കോടി രൂപയുടെ കറന്‍‌സി റിസര്‍വ് ബാങ്ക് നല്‍കും. നാളെ ഈ പണം ട്രഷറികളില്‍ എത്തും.  ശമ്പളത്തില്‍ നിന്ന് ഒരാഴ്‌ച 24000 രൂപ മാത്രമെ പിന്‍‌വലിക്കാന്‍ സാധിക്കുകയുള്ളൂ.  ശമ്പളവും പെന്‍ഷനും നല്‍കാനുള്ള കറന്‍‌സി ബാങ്കുകളില്‍ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു.  

ശമ്പളം പിന്‍വലിക്കാന്‍ ജീവനക്കാള്‍ നേരിട്ട് ബാങ്കിലോ ട്രഷറിയിലോ എത്തണം. കറൻസി ദൗർലഭ്യം പരിഹരിക്കാൻ ആർബിഐ സംസ്‌ഥാനത്തിന് 1000 കോടി രൂപ നൽകും. ഇതിൽ 500 കോടി ബാങ്കുകൾക്കും ബാക്കി ട്രഷറികൾക്കുമാണ് നൽകുന്നതെന്നും തോമസ് ഐസക് അറിയിച്ചു.

നോട്ട് നിരോധനം കൊണ്ട് സർക്കാരിന് യാതൊരു പ്രതിസന്ധിയും ഇല്ല. പിൻവലിക്കാവുന്ന തുക 24,​000ൽ താഴെ ആക്കാനാവുമോയെന്ന് ആർബിഐ ചോദിച്ചിരുന്നു. എന്നാൽ,​ കഴിയില്ലെന്ന് മറുപടി നൽകിയെന്നും തോമസ് ഐസക് പറഞ്ഞു.

വെബ്ദുനിയ വായിക്കുക