'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി

ബുധന്‍, 9 ജനുവരി 2019 (14:00 IST)
ശരത് ചന്ദ്രന്‍ എഴുതിയ കവിതയിലെ വരികൾ ഫേസ്‌ബുക്ക് ബയോ ആക്കിവെച്ചതിന് പിന്നാലെ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ കോപ്പിയടി ആരോപണം പിന്നെയും വേട്ടയാടുകയാണ്. എന്നാൽ താൻ ഇപ്പോൾ അതിന് മറുപടിയുമായി ദീപ രംഗത്തെത്തിയിരിക്കുകയാണ്.
 
ഈ വരികള്‍ ആദ്യമായി കേട്ടിട്ടുള്ളത് കൃഷ്ണകുമാരി ടീച്ചറില്‍ നിന്നാണെന്നും നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടീച്ചര്‍ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നതായും ദീപ നിശാന്ത് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നു. 
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
"പട്ടടത്തീ കെട്ടുപോകിലും പെയ്യട്ടെ
മഴയത്തു വേണം മടങ്ങാൻ.. "
 
കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ആഗസ്റ്റ് 1 ന്). അതേ പോസ്റ്റിൽ ഞാനൊരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്സപ്പിലുമിടാറുണ്ട്.പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ല. അതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ട്. അതേറ്റു പിടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ ദാരിദ്ര്യത്തെപ്പറ്റിയോർത്ത് രണ്ടു തുള്ളി കണ്ണീർ പൊഴിക്കുന്നു..!
 
നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു !!
 
[ ടീച്ചർ 'ബയോ'ഡേറ്റയും കക്കാൻ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്കളങ്കജന്മങ്ങളേ.... ധ്വജപ്രണാമം !!]
 
സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍