തുണിക്കട ഗോഡൗണില്‍ മൃതദേഹം: ക്രൂരമര്‍ദ്ദനം ഏറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിങ്കള്‍, 20 ജൂണ്‍ 2022 (17:19 IST)
തുണിക്കടയുടെ ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. എന്നാല്‍ മരിക്കുന്നതിന് മുമ്പ് ഇയാള്‍ക്ക് അതിക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്നാണു സൂചന.
 
മമ്പാട് ടൗണിലെ തുണിക്കടയുടെ ഗോഡൗണിലാണ് ശനിയാഴ്ച ഉച്ചയോടെ സംഭവം ഉണ്ടായത്. മലപ്പുറം കോട്ടയ്ക്കല്‍ വില്ലൂര്‍ പള്ളിത്തോട്ടിയില്‍ അലവി മകന്‍ മുജീബ് റഹ്മാന്‍ എന്ന 29 കാരനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോഡൗണില്‍ ആരോ തൂങ്ങിമരിച്ചു എന്ന് ജീവനക്കാരില്‍ ഒരാള്‍ പോലീസിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞു പോലീസ് ഇന്‍സ്പെക്ടര്‍ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഗോഡൗണിന്റെ ഷട്ടര്‍ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉള്ളിലെ മുറിയില്‍ നിലത്തു തുണികള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
 
മുജീബിന്റെ ഭാര്യ പാണ്ടിക്കാട് പുലിക്കോട്ടില്‍ രഹ്നയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തു. പതിനേഴാം രാത്രി കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മുജീബിന്റെ ഫോട്ടോ അജ്ഞാതന്‍ രഹ്നായ്ക്ക് അയച്ചുകൊടുത്തിരുന്നു. തുണിക്കട ഉടമയുടെ സ്ഥാപനത്തില്‍ നിന്ന് 64000 രൂപയുടെ വസ്തുക്കള്‍ ഇയാള്‍ കടം വാങ്ങിയതും പണം തിരികെ കൊടുത്തില്ല എന്ന വിവരവും പൊലീസിന് ലഭിച്ചു.
 
പതിനേഴിന് രാത്രി ഇയാളെ കൊണ്ടുവന്നു പുലരുവോളം മര്‍ദ്ദിച്ചതായാണ് പറയുന്നത്. തുണിക്കട ഉടമ ഉള്‍പ്പെടെ 13 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരാളെക്കൂടി കിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു. തുണിക്കട ഉടമയുടെ കാര്‍ ഉള്‍പ്പെടെ രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍