മഞ്ഞുരുകുമോ ? സിപിഐഎം-സിപിഐ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സജീവം; ചർച്ചകൾക്ക് ഇന്നു തുടക്കം

ഞായര്‍, 19 നവം‌ബര്‍ 2017 (09:36 IST)
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി ഉടലെടുത്ത സിപിഎം – സിപിഐ ഭിന്നത പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവം. വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തുന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. 
 
അതേസമയം തന്നെ മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ നടത്തിയ പ്രസ്താവനകളും മറ്റും കാനത്തിന് വെല്ലുവിളിയാണ്. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഎ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നായിരുന്നു ഭിന്നത രൂക്ഷമായത്. 
 
മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഉന്നയിച്ച കടുത്തവിമര്‍ശനങ്ങള്‍ക്ക് അതേനാണയത്തിലായിരുന്നു സിപിഐയുടെ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മറുപടി പറഞ്ഞത്. ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം പരസ്യമായത്. 
 
സിപിഐയ്ക്ക് ഒറ്റയ്ക്ക് നിന്ന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ ഏത് മുന്നണിയിലായിരിക്കുമെന്ന് അറിയില്ലെന്നുമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റ പരിഹാസം കൂടിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍