ഓൺലൈൻ തട്ടിപ്പ് : തിരുവനന്തപുരം സ്വദേശിക്ക് മൂന്നര കോടി നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍

തിങ്കള്‍, 6 മെയ് 2024 (19:54 IST)
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിക്ക് മൂന്നര കോടി രൂപ നഷ്ടപ്പെട്ടു. ഓൺലൈൻ വ്യാപാരത്തിലൂടെ നാലിരട്ടി രൂപ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഉള്ളൂർ സ്വദേശിയായ ഡോക്ടർക്കാണ് ഓൺലൈൻ വ്യാപാരത്തിലൂടെ 3,42,64,854 രൂപ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.

കഴിഞ്ഞ മാർച്ചിലാണ് ഓൺലൈൻ തട്ടിപ്പ്കാർ അദ്ദേഹവുമായി ബന്ധപ്പെട്ടത്. ആദ്യം പതിനയ്യായിരം രൂപ നിക്ഷേപിച്ചപ്പോൾ നാലിരട്ടി തുക പ്രതിഫലമായി നൽകി. വിശ്വാസമായതോടെ വൻ പ്രതിഫലത്തിൽ ആകൃഷ്ടനായി പിന്നീട് പല തവണയായി ഇദ്ദേഹം വിവിധ തുകകൾ നിക്ഷേപിച്ചു. ഒരു തവണ ഒന്നേകാൽ കോടി രൂപ വരെ നിക്ഷേപിച്ചു.

പിന്നീട് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നാലിരട്ടി ലാഭം അയച്ചതായി അറിയിപ്പ് കിട്ടി. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയതും തുടർന്ന് സൈബർ പോലീസിൽ പരാതി നൽകിയതും. തട്ടിപ്പ് സംഘം ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ അക്കൗണ്ടുകൾ വിലയ്‌ക്കെടുത്താൻ ഇങ്ങനെ ലഭിക്കുന്ന പണം ഈ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതും പിന്നീട് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതോ എ.ടി.എം വഴി പണം എടുക്കുകയോ ചെയ്യും.

കഴിഞ്ഞ ദിവസവും തിരുവനന്തപുരത്തെ ശ്രീകാര്യം പ്രദേശത്തെ നാല് പേർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 1.9 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. സ്റ്റോക്ക് വാൻഗാർഡ് എന്ന വാട്ട്സ്ആപ്പ് വഴിയായിരുന്നു തട്ടിപ്പ് സംഘം ഇവരെ ബന്ധപ്പെട്ടിരുന്നതും കച്ചവടം നടത്തി തട്ടിപ്പ് നടത്തിയതും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍