രാജ്ഭവന്‍ മാര്‍ച്ചിലൂടെ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 14 നവം‌ബര്‍ 2022 (16:44 IST)
പാലക്കാട്: ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ ഇന്നത്തെ രാജ്ഭവന്‍ ഘരാവോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി, സ്വജനപക്ഷബാധം, സ്വര്‍ണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിത്. ഗവര്‍ണറുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഇന്നലെയുണ്ടായ ഹൈക്കോടതി വിധി. വൈസ്ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് ചാന്‍സലര്‍ക്കുള്ള അധികാരം ഈവിധി വ്യക്തമാക്കുന്നു. കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയാണ്. 
 
മറ്റുവിസിമാരുടെ കാര്യത്തിലും ഇത് നിര്‍ണായകമാകും. ഗവര്‍ണര്‍ക്കെതിരായ സര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്. എന്നാല്‍ സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് ആലോചനായോഗങ്ങള്‍ നടന്നു കഴിഞ്ഞു. രജിസ്റ്ററില്‍ ഒപ്പിട്ട് ഗവര്‍ണക്കെതിരായുള്ള സമരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്താല്‍ അതിനെ നിയമപരമായി നേരിടും. മുഖ്യമന്ത്രിയും,മന്ത്രിമാരും മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ നിയമിച്ചയാളാണല്ലോ ഗവര്‍ണര്‍. എന്നാല്‍,ഗോവിന്ദനും, കാനത്തിനും പങ്കെടുക്കാം. 
 
രാഷ്ട്രീയസമരമാണല്ലോ. തൊഴിലുറപ്പ് തൊഴിലാളികളെ സമരത്തില്‍ പങ്കെടുപ്പിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതും നിയമവിരുദ്ധമാണ്. കേന്ദ്രസര്‍ക്കാരിന്റെ ശമ്പളവും വാങ്ങി ഗവര്‍ണര്‍ക്കെതിരായുള്ള മാര്‍ച്ചില്‍ പങ്കെടുത്താല്‍ തൊഴിലാളികള്‍ക്ക് മാത്രമല്ല അതിന് മേലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് ബിജെപി ചീഫ് സെക്രട്ടറിക്ക് വിശദമായ കത്ത് നല്‍കിയിട്ടുണ്ട്. അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് സുരേന്ദ്രന്‍ പാലക്കാട് പത്രസമ്മേളനത്തില് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍